26 April Friday

വിദ്വേഷ പ്രസംഗം: വിക്ടോറിയ ഗൗരിക്കെതിരായ ഹര്‍ജി തള്ളി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ന്യൂഡല്‍ഹി> വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിട്ട വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി.കൊളീജിയം ശുപാര്‍ശ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ കോടതി  യോഗ്യത പരിശോധിക്കാന്‍ മാത്രമെ കോടതിക്കാവു എന്നും പറഞ്ഞു. രാഷ്ട്രീയ ചായ്‌വുള്ളവര്‍ മുമ്പും നിയമിതരായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി  പറഞ്ഞു

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, അഡീഷനല്‍ ജഡ്ജിയായി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്.

നേരത്തെ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹര്‍ജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു വിക്ടോറിയയെ ജഡ്ജിയായി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.

ബിജെപിയുടെ മഹിള മോര്‍ച്ച ജനറല്‍ സെക്രട്ടറിയാണു താനെന്നു ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേരു ശുപാര്‍ശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിയെത്തിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി 10നു പരിഗണിക്കാനിരിക്കെയാണു നിയമനവിവരം നിയമമന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചത്. തുടര്‍ന്നു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top