17 April Wednesday

ജഗ്‌ദീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

photo credit:Jagdeep Dhankhar twitter page

ന്യൂഡല്‍ഹി> ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്‌രപതിയായി ജഗ്‌ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വേയെയാണ് പരാജയപ്പെടുത്തിയത്. ബംഗാള്‍ മുന്‍ഗവര്‍ണറാണ് ജഗ്‌ദീപ് ധന്‍കര്‍.  ധന്‍കറിന് 528 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്. 15 വോട്ടുകള്‍ അസാധുവായി.
 
രാജസ്ഥാനിലെ കിത്താന ഗ്രാമത്തില്‍ 1951-ലാണ് ജഗ്‌ദീപ് ധന്‍കര്‍ ജനിച്ചത്. ചിറ്റോഗഢ് സൈനിക് സ്‌കൂളിലും രാജസ്ഥാന്‍ സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1989-91 കാലഘട്ടത്തില്‍ രാജസ്ഥാനിലെ ജുഹുന്‍ജുനു മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രതിനിധിയായി ലോക്‌സ‌ഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് 1993-ല്‍ രാജസ്ഥാനിലെ കിഷന്‍ഗണ്ഡ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാന്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

2019-ലാണ് ജഗ്‌ദീപ് ധന്‍കര്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള പരസ്യപോരിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ധന്‍കര്‍. മമത ബാനര്‍ജിയുമായി  ഇടഞ്ഞുനിന്ന ധന്‍കര്‍ക്ക് രാജ്യസഭയില്‍ പരസ്‌പരം പോരടിക്കുന്ന കക്ഷികള്‍ക്കിടയില്‍ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.

പതിനാലാമൻ ജഗ്‌ദീപ് ധൻഖർ
ഇന്ത്യാ ചരിത്രത്തിൽ ഇതുവരെ ഉണ്ടായത്‌ 13 ഉപരാഷ്‌ട്രപതിമാർ. പതിനാലാമനാണ്‌ ശനിയാഴ്‌ച തെരഞ്ഞെടുക്കപ്പെട്ട ജഗ്‌ദീപ് ധൻഖർ. 13 പേരിൽ ഡോ. എസ് രാധാകൃഷ്ണൻ, ഡോ. സാക്കിർ ഹുസൈൻ, വി വി ഗിരി, ആർ വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ ആർ നാരായണൻ എന്നിവർ രാഷ്‌ട്രപതിമാരായി. കൃഷൻ കാന്ത് പദവിയിലിരിക്കെ മരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രണ്ടാമത്തെ ഉപരാഷ്‌ട്രപതിയാണ്‌ ധൻഖർ. നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ്‌ ഒന്നാമൻ.

ഏറ്റവും കൂടുതൽ കാലം പദവിയിലിരുന്നത്‌ ആദ്യ ഉപരാഷ്‌ട്രപതി ഡോ. എസ്‌ രാധാകൃഷ്‌ണനും മുഹമ്മദ്‌ ഹമീദ്‌ അൻസാരിയുമാണ്‌. ഇരുവരും രണ്ടു തവണയായി 10 വർഷംവീതം പദവിയിലിരുന്നു. എസ്‌ രാധാകൃഷ്‌ണനേക്കാൾ ഒരു ദിവസം കൂടുതലാണ്‌ ഹമീസ്‌ അൻസാരി പദവിയിലിരുന്നത്‌. ഏറ്റവും കുറവ്‌ കാലം ഉപരാഷ്‌ട്രപതിയായത്‌ വി വി ഗിരി–- രണ്ട്‌ വർഷം. രാഷ്‌ട്രപതിയായിരുന്ന സാക്കിർ ഹുസൈന്റെ മരണത്തെതുടർന്ന് ഉപരാഷ്ട്രപതിയായിരുന്ന വി വി ഗിരി 78 ദിവസം രാഷ്ട്രപതിയുടെ ചുമതലയും നിർവഹിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top