ന്യൂഡൽഹി
ഒഡിഷയിലെ മുതിർന്ന സിപിഐ എം നേതാവും മുൻ എംപിയുമായിരുന്ന ശിവജി പട്‌നായിക് (92) അന്തരിച്ചു. മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഒഡിഷ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.
സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിൽ ജനിച്ച ശിവജി പട്‌നായിക് ചെറുപ്രായത്തിൽത്തന്നെ വിദ്യാർഥിസമരങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് കൗൺസില്‍ അംഗം. സിപിഐ എം രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. 1972–- 1990വരെസംസ്ഥാന സെക്രട്ടറി. 1978മുതൽ 1989വരെ കേന്ദ്ര കമ്മിറ്റിയംഗം. കർഷക–- ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ഒഡിഷയിൽ സിഐടിയു രൂപീകരിച്ചപ്പോൾ ആദ്യ പ്രസിഡന്റ്. ഭുവനേശ്വറിൽനിന്ന് മൂന്നു പ്രാവശ്യം ലോക്‌സഭാംഗമായി. സഭയിൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ശബ്ദമായി.
സത്യസന്ധതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ആൾരൂപമായിരുന്നു ശിവജി പട്‌നായിക്കെന്ന് പിബി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഒഡിഷയിൽ ട്രേഡ്‌യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചെന്ന് സിഐടിയു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (നാൽക്കോ) സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു. മുഖ്യമന്ത്രി നവീൻപട്‌നായിക് ഉൾപ്പെടെപ്രമുഖർ അനുശോചിച്ചു. ഭാര്യ: പ്രതിഭ. നാല് മക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..