ന്യൂഡൽഹി
രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവയ്‌പ് ശനിയാഴ്‌ച ആരംഭിക്കാനിരിക്കെ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോവിഷീൽഡ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചുതുടങ്ങി. ചൊവ്വാഴ്‌ച എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ വിമാനങ്ങളിലായി 56.5 ലക്ഷം ഡോസ് വാക്‌സിൻ 13 നഗരത്തിലെത്തിച്ചു. വ്യാഴാഴ്‌ചയോടെ എല്ലാ സംസ്ഥാനത്തും വാക്‌സിൻ എത്തിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്‌ച പുലർച്ചെയാണ് പുണെയിലെ നിർമാണകേന്ദ്രത്തിൽനിന്ന് വാക്‌സിൻ ഡോസുകളുമായുള്ള ആദ്യ ബാച്ച് ട്രക്കുകൾ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഡൽഹി, ഭുവനേശ്വർ, മൊഹാലി, ഗുവാഹത്തി, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, പട്‌ന, ചണ്ഡീഗഢ്, ലഖ്‌നൗ, കൊൽക്കത്ത, വിജയവാഡ, ബംഗളൂരു എന്നിവിടങ്ങളിൽ ആദ്യ ബാച്ച് വാക്‌സിൻ എത്തി. കൂടുതൽ ഡോസ് എത്തിയത് കൊൽക്കത്തയിലാണ്–- 9,96000 ഡോസ് വാക്സിൻ. ചണ്ഡീഗഢിൽ 2,28000 ഡോസ് വാക്‌സിൻ എത്തി. ഡൽഹിയിൽ 2.64 ലക്ഷം ഡോസ് വാക്‌സിനാണ് എത്തിയത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ 2.76 ലക്ഷം ഡോസ് വാക്‌സിനാണ് എത്തിച്ചത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഒഡിഷയിലെ ഭുവനേശ്വറിൽ 4,80,000, കർണാടകത്തിലെ ബംഗളൂരുവിൽ 6,48,000, പഞ്ചാബിൽ 2.04 ലക്ഷം, യുപിയിലെ ലഖ്‌നൗവിൽ 2,64,000, ഹൈദരാബാദിൽ 3,72,000, ആന്ധ്രയിലെ വിജയവാഡയിൽ 4,08,000, അസമിലെ ഗുവാഹത്തിയിൽ 2,76,000, ബിഹാറിലെ പട്‌നയിൽ 5,52,000, ചെന്നൈയിൽ 7,08,000 എന്നിങ്ങനെയാണ് വാക്‌സിൻ ഡോസുകൾ എത്തിച്ചത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..