25 April Thursday

വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം ; 156.76 കോടി ഡോസ്‌ നൽകിയെന്ന് ആരോഗ്യ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022


ന്യൂഡൽഹി
കോവിഡ്- വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തിന്റെ കോവിഡ് പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന് ഞായ‌റാഴ്‌ച ഒരു വർഷം പൂർത്തിയായി. ഇതുവരെ 156.76 കോടി ഡോസ്  നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  പ്രായപൂർത്തിയായവരിൽ 93 ശതമാനത്തിലധികം ഒരു ഡോസ് വാക്സിനും 68 ശതമാനത്തിലധികംപേർ രണ്ടു ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം തികയുന്നതിന്റെ ഓർമയ്ക്കായി പ്രത്യേക തപാൽ സ്റ്റാമ്പ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി.

സ്വന്തമായി വാക്സിൻ നിർമിച്ച്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനസംഖ്യയുടെ വലിയൊരു ഭാ​ഗത്തിനു നൽകാൻ കഴിഞ്ഞത് നാഴികക്കല്ലാണെന്നും ഇതിലൂടെ ലോകത്തെ നമ്മൾ അമ്പരിപ്പിച്ചെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കഴിഞ്ഞവർഷം ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവയ്‌പ്‌ നൽകിയത്. തുടർന്ന് ഫെബ്രുവരി രണ്ടുമുതൽ മുൻനിര പ്രവർത്തകർക്കു നൽകി. മാർച്ച് ഒന്നുമുതലാണ് രണ്ടാംഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവർക്കുമാണ്  നൽകിയത്. ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകിത്തുടങ്ങി. മേയ് ഒന്നുമുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ തീരുമാനിച്ചു. ഈവർഷം ജനുവരി മൂന്നുമുതലാണ് 15 വയസ്സ്‌ മുതൽ 18 വരെയുള്ളവർക്ക് കുത്തിവയ്‌പ്‌ നൽകിത്തുടങ്ങിയത്. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കരുതൽ ഡോസ് നൽകിത്തുടങ്ങി.  എല്ലാ വിഭാഗം ജനങ്ങൾക്കും  സമയബന്ധിതമായി വാക്‌സിൻ ലഭ്യമാക്കുന്നതിൽ  വീഴ്‌ചവന്നുവെന്ന്‌ കേന്ദ്ര സർക്കാരിനെതിരെ വിമർശം ഉയർന്നിരുന്നു.

രാജ്യത്തിന്‌ അഭിമാനമെന്ന്‌ പ്രധാനമന്ത്രി  
വാക്സിനേഷൻ യജ്ഞം ഒരു വർഷം പൂർത്തിയാക്കിയത് മഹാമാരിക്കെതിരായ പോരാട്ടത്തിന് കൂടുതൽ ശക്തി പകർന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡിന്റെ ആരംഭകാലത്തെ ഇതിനെപ്പറ്റി അധികമാർക്കും അറിവുണ്ടായിരുന്നില്ല. എന്നാൽ, ഈസമയം നമ്മുടെ ശാസ്ത്രജ്ഞർ വാക്സിൻ കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു. ഈ യജ്ഞത്തിനു പിന്നിലുണ്ടായിരുന്ന ഓരോരുത്തരെയും  അഭിവാദ്യം ചെയ്യുന്നു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും പങ്ക് വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top