29 March Friday

ഉത്തരാഖണ്ഡ്‌ പ്രളയം: മരണം 52 ആയി ; സിക്കിമിലും മണ്ണിടിച്ചില്‍

സ്വന്തം ലേഖകൻUpdated: Wednesday Oct 20, 2021

videograbbed image


ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെതുടർന്നുണ്ടായ പ്രളയക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 52 ആയി. 11 പേരെ കണ്ടെത്താനുണ്ട്‌. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാൽ ഹെലികോപ്‌റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനംമാത്രമാണ്‌ സാധ്യം.

നൈനിറ്റാൾ ഉൾപ്പെടുന്ന കുമാവൂംമേഖലയിൽ 24 മണിക്കൂറിൽ 44.5 സെന്റീമീറ്റർ മഴ പെയ്തു. 29 പേർ മരിച്ചു. പ്രതിരോധസേനകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്‌)യുടെ 15 സംഘവും സംസ്ഥാന ഏജൻസികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഉരുൾപൊട്ടലിനു പുറമെ നദികൾ ഗതിമാറി ഒഴുകുകയും ചെയ്‌തതായി മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക്‌ നാലു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകും. പ്രളയബാധിതമേഖലകൾ മുഖ്യമന്ത്രി ഹെലികോപ്‌റ്ററിൽ സന്ദർശിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരാഴ്‌ചയെടുത്തേക്കും.പുലർച്ചെ അഞ്ചിനുണ്ടായ മേഘവിസ്‌ഫോടനമാണ്‌ നൈനിറ്റാളിൽ വൻ നാശമുണ്ടാക്കിയത്‌.

ഹൽദ്വാനിയിൽ ഗൗല നദിയിലെ പാലം ഒലിച്ചുപോയി. ഷിപ്ര, കോസി നദികളും കരകവിഞ്ഞു. ഡൽഹി, ഗുജറാത്ത്‌, ഉത്തർപ്രദേശ്‌, കർണാടകം, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരും വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്‌.

സിക്കിമിലും മണ്ണിടിച്ചില്‍
ശക്തമായ മഴയില്‍ സിക്കിമിലും പശ്ചിമബം​ഗാളിലെ ഡാര്‍ജിലിങ്ങിലും ശക്തമായ മണ്ണിടിച്ചില്‍. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഹിമാലയന്‍ താഴ്വര മേഖലയില്‍ കുടുങ്ങി. ദേശീയപാത പത്തില്‍ പലയിടത്തും മണ്ണും കല്ലുംവീണതോടെ സിക്കിം-, ബം​ഗാള്‍ ​ഗതാ​ഗതം നിലച്ചു. ഡാര്‍ജിലിങ്ങിലും ജല്‍പായ്​ഗുഡിയിലും വ്യാപകനാശനഷ്ടം.
ടീസ്ത നദി കരകവിഞ്ഞതോടെ സിക്കിമി‍ന്റെ കവാടമായ റന്‍​ഗ്പോ പാലത്തിന്റെ ഉരുക്കുതൂണുകള്‍ തകര്‍ന്നു. വടക്കന്‍ ബം​ഗാളിലെ മലയോരമേഖലയിലാണ് വിനോദസഞ്ചാരികല്‍ കുടുങ്ങി കിടക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top