20 April Saturday

നിയമസഭാ തെരഞ്ഞെടുപ്പ്‌; ദേശീയ രാഷ്ട്രീയത്തിന് നിർണായകം

എം പ്രശാന്ത്‌Updated: Sunday Jan 9, 2022

ന്യൂഡൽഹി > ഉത്തർപ്രദേശ്‌ അടക്കം അഞ്ച്‌ സംസ്ഥാനങ്ങളിലേയ്‌ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്‌ ദേശീയരാഷ്‌ട്രീയത്തിന്റെ ഗതി നിർണായിക്കും. തെരഞ്ഞെടുപ്പ്‌ നടക്കുന്ന നാല്‌ സംസ്ഥാനങ്ങളും ബിജെപിയാണ്‌ ഭരിക്കുന്നത്‌. പഞ്ചാബിൽ കോൺഗ്രസും. തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടിയുണ്ടായാൽ മോദി സർക്കാരിനെതിരായ പ്രതിപക്ഷ പാർടികളുടെ കടന്നാക്രമണത്തിന്‌ മൂർച്ചയേറും. മറിച്ച്‌ യുപി അടക്കമുള്ള സംസ്ഥാനങ്ങൾ നിലനിർത്താനായാൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക്‌ ബിജെപിക്ക്‌ ആത്‌മവിശ്വാസത്തോടെ നീങ്ങാം.

ബിജെപിയുടെ പ്രചാരണത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമായും ശ്രദ്ധവെയ്‌ക്കുന്നത്‌ യുപിയിലാണ്‌. വിവിധ പദ്ധതികളുടെ തറക്കല്ലിടലിനും മറ്റുമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ പലവട്ടം മോദി യുപി സന്ദർശിച്ചു. യോഗിയെ തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടും. പഞ്ചാബ്‌ ഒഴികെ നാല്‌ സംസ്ഥാനങ്ങളിലും ബിജെപി പ്രതീക്ഷയിലാണ്‌.

ഉത്തരാഖണ്ഡ്‌, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ മുഖ്യപ്രതിപക്ഷമാണ്‌. യുപിയിലാണ്‌ കാര്യമായ സാന്നിദ്ധ്യമില്ലാത്തത്‌. എന്നാൽ സ്വാധീനമുള്ള നാല്‌ സംസ്ഥാനങ്ങളിലും കോൺഗ്രസിന്‌ കടുത്ത സംഘടനാപ്രശ്‌നങ്ങളുണ്ട്‌. രാഹുൽ ഗാന്ധിയാവട്ടെ സംഘടനാ പ്രശ്‌നങ്ങൾക്കൊന്നും പരിഹരിക്കാതെ വിദേശത്താണ്‌.

പഞ്ചാബ്‌, ഗോവ, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽ എഎപി സ്വാധീനം ഉറപ്പിക്കുന്നു. പഞ്ചാബിൽ എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ഗോവയിൽ രണ്ടാമത്‌ എത്തുമെന്നുമാണ്‌ സർവ്വേ. ഉത്തരാഖണ്ഡിലും എഎപി ശക്തമാണ്‌. പിന്നോക്കം പോയാൽ ദേശീയതലത്തിൽ ബിജെപിയെ ചെറുക്കേണ്ട പ്രബല പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം കൂടി കോൺഗ്രസിന്‌ നഷ്‌ടമാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന വർഷം എന്ന നിലയിലും അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌  നിർണായകമാണ്‌. വലിയ സംസ്ഥാനമായ യുപിയിലെ നിയമസഭാ ഫലം രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അസം ഒഴികെ മറ്റെല്ലായിടത്തും ബിജെപിക്ക്‌ തിരിച്ചടി നേരിട്ടിരുന്നു.

പഞ്ചാബിൽ പഞ്ചകോണം

ന്യൂഡൽഹി > ചരിത്രത്തിലെ ഏറ്റവും വലിയ കർഷകപ്രക്ഷോഭം തിരയടിക്കുന്ന ഘട്ടത്തിലാണ്‌ പഞ്ചാബിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ ഭരണത്തിലുള്ള ഏക സംസ്ഥാനമാണ്‌ പഞ്ചാബ്‌.  എസ്‌എഡി–-ബിജെപി ഭരണം അവസാനിപ്പിച്ച്‌ 2017ൽ കോൺഗ്രസ്‌ മടങ്ങിവന്നപ്പോൾ 117 അംഗ നിയമസഭയിൽ അവർക്ക്‌ ലഭിച്ചത്‌ 77 സീറ്റാണ്‌. ആദ്യമായി മത്സരിച്ച എഎപിക്ക്‌ 20 സീറ്റ്‌ കിട്ടി. എസ്‌എഡി–-ബിജെപി സഖ്യം 18 സീറ്റിലൊതുങ്ങി. ഭരണപരാജയവും ആഭ്യന്തരകലഹവും കോൺഗ്രസിനെ ക്ഷീണിപ്പിച്ചു. ഹൈക്കമാൻഡിന്റെ പിടിപ്പുകേട്‌ പാർടിയെ സംസ്ഥാനത്ത്‌ പിളർത്തി.  
അടുത്തിടെ വരെ അഭിപ്രായസർവേകളിൽ എഎപിയായിരുന്നു ഒന്നാംസ്ഥാനത്ത്‌.

കാർഷികനിയമങ്ങൾക്കെതിരെ സമരത്തിലുണ്ടായിരുന്ന 22 കർഷകസംഘടന ചേർന്ന്‌ രൂപീകരിച്ച സംയുക്ത സമാജ്‌ മോർച്ച(എസ്‌എസ്‌എം) മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. എസ്‌എഡി–-ബിഎസ്‌പി സഖ്യം, ബിജെപി–-പഞ്ചാബ്‌ ലോക്‌ കോൺഗ്രസ്‌(അമരീന്ദർസിങ്‌) സഖ്യം എന്നിവയാണ്‌ മറ്റ്‌ മുന്നണികൾ. കോൺഗ്രസിനു പ്രധാന സഖ്യകക്ഷികളില്ല. ഇങ്ങനെ പഞ്ചകോണ മത്സരത്തിനാണ്‌ പഞ്ചാബിൽ കളമൊരുങ്ങുന്നത്‌.

ഗോവയിൽ രാഷ്ട്രീയവും ചൂതാട്ടം

പനജി > ചൂതാട്ട കേന്ദ്രമായ ഗോവയിൽ രാഷ്ട്രീയവും ചൂതാട്ടമാണ്‌. കുതിരക്കച്ചവടവും റിസോർട്ട് രാഷ്ട്രീയവും ഇവിടെ പതിവ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി. ബിജെപിക്ക്‌ 13 സീറ്റായിരുന്നു. എന്നാൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർടികളിൽനിന്നും എംഎൽഎമാരെ അടർത്തിയും സ്വതന്ത്രരെ ഒപ്പംകൂട്ടിയും ബിജെപി സർക്കാർ രൂപീകരിച്ചു.

അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും ബീഫ്‌ നിരോധിച്ചിട്ടും തുടർച്ചയായി 10 വർഷം ഭരിച്ച ഗോവയിൽ ബിജെപി ഇതിനു തയ്യാറായില്ല. നിലവിൽ 25 എംഎൽഎമാർ ബിജെപിക്കൊപ്പമാണ്‌. 10 വർഷത്തെ ഭരണത്തിനെതിരായ കനത്ത ജനവികാരം ബിജെപിയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനാകാത്തത്‌ കോൺഗ്രസിന്റെ തകർച്ചയ്‌ക്കിടയാക്കി. നിലവിൽ മുൻ മുഖ്യമന്ത്രിമാരായ പ്രതാപ്‌ സിങ്‌ റാണെയും ദിഗംബർ കമത്തും മാത്രമാണ്‌ എംഎൽഎമാരായി കോൺഗ്രസിനൊപ്പമുള്ളത്‌.

10 എംഎൽഎമാർ ബിജെപിയിലേക്കും അഞ്ചുപേർ മറ്റ്‌ പാർടികളിലേക്കും ചേക്കേറി. ആറു തവണ മുഖ്യമന്ത്രിയും 50 വർഷം എംഎൽഎയുമായ പ്രതാപ്‌ സിങ്‌ റാണെക്ക്‌ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്‌ മണിക്കൂറുകൾക്കുമുമ്പ്‌ ബിജെപി സർക്കാർ അജീവനാന്ത ക്യാബിനറ്റ്‌ പദവി നൽകി. ഇത്തവണ ആംആദ്‌മി പാർടിയും തൃണമൂൽ കോൺഗ്രസും മത്സരത്തിനുണ്ട്‌. 2017ൽ ആദ്യമായി മത്സരത്തിനിറങ്ങിയ ആംആദ്‌മി പാർടിക്ക്‌ താഴെത്തട്ടിൽ പ്രവർത്തകരുണ്ട്‌. എന്നാൽ, തൃണമൂലിന്‌ താഴെത്തട്ടിൽ പ്രവർത്തകരില്ല.

യു.പിയിൽ സെമി ഫൈനൽ പോരാട്ടം

ന്യൂഡൽഹി > തെരഞ്ഞെടുപ്പ്‌ അഞ്ച്‌ സംസ്ഥാനത്തെങ്കിലും രാജ്യമാകെ കാത്തിരിക്കുന്ന ഫലം ഉത്തർപ്രദേശിലെയാണ്‌. 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായുള്ള സെമി ഫൈനൽ പോരാട്ടമാണ്‌ 80 ലോക്‌സഭാ സീറ്റുള്ള യുപിയിലേത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന സംസ്ഥാനമാണ്‌ യുപി. കോൺഗ്രസ്‌ ദുർബലപ്പെട്ടതിനുശേഷം പലപ്പോഴും ത്രികോണ മത്സരമാണ്‌ യുപിയിൽ. എസ്‌പി, ബിജെപി, ബിഎസ്‌പി  പാർടികളെ കേന്ദ്രീകരിച്ചാണ്‌ മൂന്നു ദശകമായി യുപി രാഷ്ട്രീയം കറങ്ങുന്നത്‌.
ജാതി- മത സമവാക്യങ്ങളാണ്‌ ഈ പാർടികളെ സംസ്ഥാനത്ത്‌ പ്രബലമാക്കിയത്‌. പിന്നോക്ക യാദവ വോട്ടാണ്‌ എസ്‌പിയുടെ കരുത്തെങ്കിൽ ദളിത്‌ വോട്ടാണ്‌ ബിഎസ്‌പിയുടെ ആശ്രയം.

സവർണ ഠാക്കൂർ വിഭാഗത്തിന്റെയും പരമ്പരാഗത ബനിയ വോട്ടിന്റെയും പിൻബലമാണ്‌ ബിജെപിക്ക്‌ ഉള്ളത്‌. ഒരുകാലത്ത്‌ കോൺഗ്രസിന്റെ കുത്തകയായിരുന്ന ബ്രാഹ്മണ വോട്ട്‌ പിന്നീട്‌ ബിഎസ്‌പിയിലേക്കും തുടർന്ന്‌ ബിജെപിയിലേക്കും എത്തി. ന്യൂനപക്ഷ വോട്ടർമാരും കോൺഗ്രസിനെ കൈയൊഴിഞ്ഞ്‌ എസ്‌പിയെയോ ബിഎസ്‌പിയെയോ പിന്തുണയ്‌ക്കുന്ന സ്ഥിതിയായി. കഴിഞ്ഞ രണ്ട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പരമ്പരാഗത സവർണ - ബനിയ വോട്ടുകൾക്കു പുറമെ വലിയതോതിൽ ദളിത്‌–- പിന്നോക്ക വോട്ടുകളും ബിജെപിക്ക്‌ നേടാനായി. കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ചാണ്‌ ജാതി സമവാക്യങ്ങളെ സംഘപരിവാർ തകർത്തത്‌.

എസ്‌പിയുടെയും ബിഎസ്‌പിയുടെയും വോട്ടുകളിൽ വലിയ വിള്ളൽ വീണു. അയോധ്യയിലെ രാമക്ഷേത്ര നിർമാണമടക്കം ഉയർത്തിക്കാട്ടിയാണ്‌ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ആർഎൽഡിയടക്കം പതിനഞ്ചോളം ചെറുപാർടിയുമായി സഖ്യം രൂപീകരിച്ച എസ്‌പിയാണ്‌ ബിജെപിക്ക്‌ പ്രധാന വെല്ലുവിളി.
 ബ്രാഹ്മണ വോട്ടിന്റെ ചോർച്ച സൃഷ്ടിച്ച ക്ഷീണത്തിലാണ്‌ ബിഎസ്‌പി. പ്രിയങ്കയെ മുൻനിർത്തി കോൺഗ്രസ്‌ രംഗത്തുണ്ടെങ്കിലും ബിജെപി വിരുദ്ധ വോട്ടിൽ വിള്ളൽവീഴ്‌ത്തുക മാത്രമാകും ഫലം. എഎപി, എഐഎംഐഎം പാർടികളും സജീവമായി രംഗത്തുണ്ട്‌.

കോൺഗ്രസ്‌ ദൗർബല്യത്തിൽ കണ്ണുവച്ച്‌ ബിജെപി

ന്യൂഡൽഹി > ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂർ ആര്‌ കൈക്കലാക്കും? കോൺഗ്രസിന്റെ ദൗർബല്യം മുതലാക്കി വീണ്ടും അധികാരത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ്‌ ബിജെപി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ ബിജെപിക്കുള്ളിലെ പടയൊരുക്കവും ഭരണവിരുദ്ധ വികാരവുമാണ്‌ കോൺഗ്രസിന്റെ പ്രതീക്ഷ. വോട്ടെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് നേതൃത്വം നിർജീവമാണ്‌.

മൂന്ന് പ്രാവശ്യം മുഖ്യമന്ത്രിയായ ഒക്‌റം ഇബോബി സിങ്ങിലാണ്‌ കോൺഗ്രസിന്റെ പ്രതീക്ഷ.  കള്ളപ്പണ ആരോപണങ്ങളിൽ ഇഡി അന്വേഷണം ശക്തമാക്കിയതോടെ അദ്ദേഹം പിൻവലിഞ്ഞെങ്കിലും കോൺഗ്രസ്‌  ഇബോബി സിങ്ങിനെതന്നെയാവും ആശ്രയിക്കുക. 2017ൽ 28 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് നിലവിൽ 15 എംഎൽഎമാരാണുള്ളത്.

പലരും ബിജെപിയിലേക്ക് ചേക്കേറി. ആറു വട്ടം എംഎൽഎയും പാർടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ഗോവിന്ദ് ദാസ് കോന്തൗ ജാം ബിജെപിയിൽ ചേർന്നത്‌ കോൺഗ്രസിന്‌ വൻ തിരിച്ചടിയായി. എൻ ലോകേൻ സിങ്ങിന്റെ നേതൃത്വത്തിൽ പാർടി പുനഃസംഘടിപ്പിച്ചു. എന്നാൽ, സംസ്ഥാനത്ത് 15 വർഷം അധികാരത്തിലിരുന്നിട്ടും പലയിടത്തും സംഘടനാ സംവിധാനമില്ല.

2020ൽ ബിജെപി സഖ്യകക്ഷിയായിരുന്ന എൻപിപി കലാപക്കൊടി ഉയർത്തിയത് ബിജെപിക്ക് വലിയ തലവേദനയായിരുന്നു. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച എൻപിപിയെ അമിത് ഷാ ഇടപെട്ടാണ് അനുനയിപ്പിച്ചത്. മെയ്‌തേയ്‌ വിഭാഗത്തിന്‌ ഗോത്രപദവി നൽകാത്തതും അഫ്‌സ്‌പ ദുരുപയോഗവും പർവതമേഖലകളിലെ വികസനമുരടിപ്പും തെരഞ്ഞെടുപ്പിൽ മുഖ്യചർച്ചയാകും.

തമ്മിലടിയിൽ കുഴങ്ങി

ന്യൂഡൽഹി > പാളയത്തിൽപ്പടയാണ്‌ ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും നേരിടുന്ന പ്രതിസന്ധി. കോൺഗ്രസിനകത്ത്‌ മുതിർന്ന നേതാക്കളുടെ തമ്മിലടി രൂക്ഷം. മുൻ മുഖ്യമന്ത്രി ഹരീഷ്‌ റാവത്തും ഉത്തരാഖണ്ഡിന്റെ എഐസിസി ചുമതലയുള്ള ദേവേന്ദർ യാദവും തമ്മിലാണ്‌ പ്രധാനമായി പോര്‌. രാഹുൽ ഗാന്ധിയടക്കമുള്ള കേന്ദ്ര നേതൃത്വം ഇടപെട്ട്‌ താൽക്കാലിക വെടിനിർത്തൽ ഉണ്ടാക്കിയെങ്കിലും പ്രശ്‌നം അവസാനിച്ചിട്ടില്ല.

മുഖ്യമന്ത്രിയായി തന്നെ ഉയർത്തിക്കാട്ടണമെന്നാണ്‌ ഹരീഷ്‌ റാവത്തിന്റെ ആവശ്യം. എന്നാൽ, ദേവേന്ദർ യാദവും പ്രതിപക്ഷനേതാവ്‌ പ്രിതം സിങ്ങും ഇതിനു തയ്യാറല്ല. ഒടുവിൽ ഹരീഷ്‌ റാവത്തിന്‌ പ്രചാരണച്ചുമതല നൽകി സമാധാനിപ്പിച്ചു. എന്നാൽ, ചേരിപ്പോരിന്‌ അവസാനമായില്ലെന്നാണ്‌ അടിത്തട്ടിൽനിന്നുള്ള റിപ്പോർട്ട്‌. പ്രമുഖ നേതാക്കൾ മക്കൾക്കും മരുമക്കൾക്കും സീറ്റ്‌ ആവശ്യപ്പെട്ടതും സാഹചര്യം വഷളാക്കി.

തമ്മിലടിയിൽ ബിജെപിക്ക്‌ മൂന്നുവട്ടം മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്ന സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡ്‌. ത്രിവേന്ദ്ര സിങ്ങിനും തിരാത്ത്‌ സിങ്ങിനുംശേഷം പുഷ്‌കർ സിങ് ദാമിയാണ്‌ ഇപ്പോൾ മുഖ്യമന്ത്രി. വൈദ്യുതി, വനം വകുപ്പുകൾക്കെതിരെ ബിജെപി എംഎൽഎ ദിലീപ്‌ സിങ് റാവത്ത്‌ മുഖ്യമന്ത്രി പുഷ്‌കർ സിങ് ദാമിക്ക്‌ അടുത്തിടെ കത്ത്‌ അയച്ചിരുന്നു.

തമ്മിലടി അവസാനിച്ചില്ലെന്നതിന്റെ തെളിവാണിത്‌. കർഷകപ്രക്ഷോഭങ്ങളും ലഖിംപുർ -ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാർ കയറ്റികൊന്നതും തൊഴിലില്ലായ്‌മയും തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക്‌ തിരിച്ചടിയാകും. ശക്തമായ സാന്നിധ്യമാകാൻ ആംആദ്‌മിയും മത്സരരംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top