20 April Saturday

യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ ഇന്ത്യയില്‍ തുടര്‍പഠനത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022


ന്യൂഡൽഹി
റഷ്യയുമായുള്ള സംഘർഷത്തെ തുടർന്ന്‌ ഉക്രയ്‌നിൽനിന്ന്‌ മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്‌ രാജ്യത്ത്‌ തുടർപഠനം അനുവദിക്കാനാകില്ലെന്ന്‌ കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്‌ നിലപാട്‌ വ്യക്തമാക്കിയത്‌.

നീറ്റ്‌ പരീക്ഷയിൽ കുറഞ്ഞ മെറിറ്റുള്ളവരും താരതമ്യേന കുറഞ്ഞ ചെലവ്‌ ആഗ്രഹിക്കുന്നവരുമാണ്‌ വിദേശത്ത്‌ പഠനത്തിനായി പോകുന്നത്‌. കുറഞ്ഞ മെറിറ്റുള്ളവരെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്‌ അക്കാദമിക രംഗത്ത്‌ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് കേന്ദ്ര നിലപാട്.  ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം 1956, ദേശീയ മെഡിക്കൽ കമീഷൻ നിയമം–-2019 എന്നിവയനുസരിച്ചും ഇവർക്ക് പഠനത്തിന് അവസരം നല‍്കാനാകില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്‌. യുദ്ധസമാനമായ സാഹചര്യത്തിൽ വിദേശത്ത്‌ പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക്‌ ഇന്ത്യയിലേക്ക്‌ അക്കാദമിക്‌ ട്രാൻഫർ അനുവദിക്കുന്നതിന്‌ തടസ്സമില്ലെന്നായിരുന്നു  സെപ്‌തംബർ ആറിന്‌ ദേശീയ മെഡിക്കൽ കൗൺസിൽ പുറത്തിറക്കിയ പൊതുനോട്ടീസ്‌.  ഇതിനു കടകവിരുദ്ധമായ നിലപാടാണ് കേന്ദ്രം ഇപ്പോൾ കോടതിയിൽ സ്വീകരിച്ചത്‌.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ  ബെഞ്ചാണ്‌ വിദ്യാർഥികളുടെ ഹർജിയിൽ വാദം കേൾക്കുന്നത്‌. മടങ്ങിയെത്തിയവരെ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കണമെന്ന്‌ പാർലമെന്റിന്റെ  വിദേശകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ശുപാർശ നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ തുടർപഠനം സാധ്യമാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വെള്ളിയാഴ്‌ചയും വാദം തുടരും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top