ന്യൂഡൽഹി
‘വീണ്ടും ട്രംപ് സർക്കാർ’ എന്ന് മുദ്രാവാക്യം ഉയർത്തുകയും ‘എന്റെയും ഇന്ത്യയുടെയും സുഹൃത്ത്’ എന്ന് ട്രംപിനെ വിശേഷിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്ക നേരിടുന്ന നാണക്കേടിന് ഭാഗിക ഉത്തരവാദി.
ഉദാരവൽക്കരണനയങ്ങൾ രണ്ട് രാജ്യത്തും സാമൂഹ്യ–-സാമ്പത്തിക മേഖലകളിൽ സൃഷ്ടിച്ച കുഴപ്പങ്ങൾ മുതലെടുത്താണ് മോഡി ഇന്ത്യയിലും ട്രംപ് അമേരിക്കയിലും അധികാരത്തിൽ വന്നത്. ബിജെപി മതവർഗീയതയും ട്രംപും റിപ്പബ്ലിക്കന്മാരും, വംശീയതയും ഇളക്കിവിട്ടു. ഭിന്നിപ്പ് സൃഷ്ടിച്ചും വിദ്വേഷത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുമാണ് ഇരുവരും ഭരിച്ചത്. ജനാധിപത്യം, സഹിഷ്‌ണുത, സംവാദം എന്നിവയോട് പുച്ഛമാണെന്ന് ബിജെപിയും റിപ്പബ്ലിക്കന്മാരും പലതവണ തെളിയിച്ചു. ജനവിധിയിൽ തോൽക്കുന്ന സംസ്ഥാനങ്ങളിൽ പണമൊഴുക്കി അധികാരം പിടിക്കുന്ന ബിജെപി ശൈലി ട്രംപിസത്തിന്റെ തനിപ്പകർപ്പ്. ഫാസിസ്‌റ്റ് സ്വഭാവമുള്ള നിയമനിർമാണങ്ങൾ നടപ്പാക്കാനും കോർപറേറ്റുകൾക്ക് ശിങ്കിടിപ്പണി ചെയ്യാനും മോഡിസർക്കാരും ട്രംപ് സർക്കാരും മത്സരിച്ചു.
വർഗീയതയുടെ തേരോട്ടത്തിൽ വീണ്ടും അധികാരം പിടിക്കാൻ മോഡിക്ക് കഴിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവംശീയതയിൽ കേന്ദ്രീകരിച്ചാണ് റിപ്പബ്ലിക്കന്മാർ പ്രചാരണം നടത്തിയത്. കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിത്വം വംശീയത ആളിക്കത്തിക്കാനുള്ള സുവർണാവസരമാക്കി. ട്രംപും റിപ്പബ്ലിക്കന്മാരും ജനാധിപത്യത്തെ കുഴിച്ചുമൂടുമെന്ന് മനസ്സിലാക്കാനുള്ള വിവേകം അമേരിക്കയിലെ ഭൂരിപക്ഷം വോട്ടർമാരും പ്രകടിപ്പിച്ചു.
ഇന്ത്യയിലാകട്ടെ, സംഘപരിവാർ അനുകൂലികൾ ട്രംപിന്റെ വിജയത്തിനായി പ്രാർഥനകളും ഹോമങ്ങളും നടത്തി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ട്രംപ് സർക്കാരുമായി ഇന്ത്യ നിർണായക പ്രതിരോധകരാറുകൾ ഒപ്പിട്ടു. വീണ്ടും ട്രംപ് വരുമെന്ന് ഉറപ്പിച്ച നിലയിലായിരുന്നു മോഡിയും കൂട്ടരും. അധികാരം നഷ്ടപ്പെട്ടാൽ സ്വേച്ഛാധിപതികൾ എന്തും ചെയ്യുമെന്നും ട്രംപിസം കാട്ടിത്തരുന്നു. ട്രംപ് അനുകൂലികളുടെ പെരുമാറ്റവും ഇന്ത്യക്കും ഗുണപാഠം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..