ന്യൂഡൽഹി> ജ്ഞാൻവാപി മസ്ജിദിൽ "ശിവലിംഗം' കണ്ടെടുത്തെന്ന സംഘപരിവാർ പ്രചാരണത്തെ സമൂഹമാധ്യമത്തിൽ വിമർശിച്ച ഡൽഹി സർവകലാശാലയിലെ ഹിന്ദുകോളേജ് അധ്യാപകനെ അറസ്റ്റുചെയ്തു. ചരിത്രാധ്യാപകൻ രത്തൻലാലിനെ വെള്ളിയാഴ്‌ച രാത്രി വീട്ടിൽനിന്നാണ് ഡൽഹി പൊലീസിന്റെ സെെബർ വിഭാഗം അറസ്റ്റുചെയ്തത്. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിലാണ് നടപടി. അറസ്റ്റിനെതിരെ വിദ്യാർഥികൾ ഡൽഹിയിൽ പ്രതിഷേധിച്ചു.
ശനിയാഴ്ച ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ രത്തൻലാലിന് അരലക്ഷം രൂപയുടെ ഉറപ്പിൽ ജാമ്യം അനുവദിച്ചു. ശിവലിംഗം ലഭിച്ചെന്ന പ്രചാരണത്തിൽ ചോദ്യങ്ങളുന്നയിച്ച് ഇദ്ദേഹം സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് സാമുദായിക സ്‌പർധ വളർത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു പരാതി. രത്തൻലാലിനെതിരെ ആറ് പരാതി ലഭിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമുള്ള പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. നിയമത്തെ പൊലീസ് ദുരുപയോഗിച്ചെന്നും കുറ്റക്കാർക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്നും രത്തൻലാലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ എന്തു സംസാരിച്ചാലും ആരുടെയെങ്കിലും വികാരം വ്രണപ്പെടുമെന്നും അതിൽ പുതുമയില്ലെന്നുമായിരുന്നു അറസ്റ്റിലാകുംമുമ്പ് രത്തൻലാലിന്റെ പ്രതികരണം. മകന് സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണിയുണ്ടെന്നും കുടുംബത്തിന് സംരക്ഷണം വേണമെന്നും രത്തൻലാൽ കോടതിയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..