ന്യൂഡൽഹി> പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എംപിമാരെ അയോഗ്യരാക്കുന്നതിന് ബിജെപി ക്രിമിനൽ അപകീർത്തി മാർഗം ഉപയോഗിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിയും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തിടുക്കവും വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്‌ണുതയും സ്വേച്ഛാധിപത്യ സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നതുമാണ്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്‌തതിന് മുകളിലാണിതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ പൊളിറ്റ്‌ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജൻസികളെ ബിജെപി പകപോക്കലിനായി ഉപയോഗിക്കുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നിരവധി സംസ്ഥാനങ്ങളിൽ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ബിജെപി സർക്കാർ അദാനി ഗ്രൂപ്പിനെ ലജ്ജയില്ലാതെ പ്രതിരോധിക്കുകയാണ്. അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം നടത്തണമെന്ന് ആവശ്യത്തിന് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..