ന്യൂഡല്‍ഹി> എഴുപത്തഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്‍മാരാണ് ബിജെപിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു റാലി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തേജസ്വി യാദവ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.വെറുപ്പിന്റെ രാഷ്ട്രീയമുള്ള രാജ്യത്ത് വികസനം സാധ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു.
റെയില്‍വേ ഉള്‍പ്പെടെ എല്ലാം വിറ്റഴിച്ച് മോദി സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും മോദി സര്‍ക്കാരിനെ താഴെ ഇറക്കണമെന്നും യെച്ചൂരി പറഞ്ഞു. സിപിഐ എം ഭരിക്കുന്ന കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ അവസരം നല്‍കില്ല. ബിജെപിയെ ജയിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല എന്നും അക്കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് നിതീഷ് കുമാര്‍ റാലിയില്‍ പറഞ്ഞു.ഹിന്ദുവും മുസ്ലിമും തമ്മില്‍ ഇന്ത്യയില്‍ ഒരു വൈരവും ഇല്ല .ഗാന്ധിജി എല്ലാവര്‍ക്കുമായാണ് പോരാടിയത്.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..