ന്യൂഡൽഹി > ന്യൂസ് ക്ലിക്ക് റെയ്‌ഡിന്റെ ഭാഗമായി മാധ്യമപ്രവർത്തകൻ അഭിസാർ ശർമയെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി യെന്നും അധികാരങ്ങളിലുള്ളവരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഇതുകൊണ്ടൊന്നും പിന്നോട്ട് പോകില്ലെന്നും അഭിസാർ ശർമ എക്‌സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. നടന്ന സംഭവങ്ങൾ വിശദമായി തന്റെ യുട്യൂബ് ചാനൽ വീഡിയോയിലൂടെയും ശർമ പങ്കുവച്ചിട്ടുണ്ട്.
ദിവസം മുഴുവൻ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തിരികെ വീട്ടിലെത്തി. ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകി. അധികാരങ്ങളിലിരിക്കുന്ന വ്യക്തികളെ ഇനിയും ചോദ്യം ചെയ്യും. വിശേഷിച്ച് ലളിതമായ ചോദ്യങ്ങളെ ഭയപ്പെടുന്നവരെ. ഒരു കാരണവശാലും പിന്നോട്ട് പോകില്ല - അഭിസാർ ശർമ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ന്യൂസ് ക്ലിക്കുമായുള്ള ബന്ധത്തിന്റെ പേരിലാണ് അഭിസാർ ശർമയെ ചോദ്യം ചെയ്‌തത്. ഡൽഹി സ്പെഷ്യൽ സെല്ലും സിഐഎസ്എഫും യുപി പൊലീസ് അംഗങ്ങളും തന്റെ വീട്ടിൽ എത്തിയിരുന്നുവെന്നും ലാപ്ടോപ് അടക്കമുള്ളവ പരിശോധിച്ചുവെന്നും അഭിസാർ ശർമ വീഡിയോയിൽ പറഞ്ഞു. ഭീകരവാദ ബന്ധം സംശയിക്കുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചതിനാലാണ് പരിശോധനയ്‌ക്ക് എത്തിയതെന്നാണ് പൊലീസ് സംഘം പറഞ്ഞതെന്നും ശർമ വീഡിയോയിൽ വ്യക്തമാക്കി. താൻ മുമ്പ് ചെയ്‌ത വാർത്തകളെപ്പറ്റിയും തന്റെ പരിചയങ്ങളെപ്പറ്റിയുമൊക്കെ ചോദ്യം ചെയ്‌തതായും ഫോൺ പിടിച്ചെടുത്തതായും വീഡിയോയിൽ പറയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..