ന്യൂഡൽഹി
സംയുക്ത കിസാൻമോർച്ച ജനുവരി 31ന് പ്രഖ്യാപിച്ച ‘വഞ്ചനാ ദിനാ’ചരണത്തിന് കേന്ദ്ര ട്രേഡ്‌യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു. മിനിമം താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ വാക്കുപാലിക്കാത്ത സാഹചര്യത്തിലാണ് രാജ്യവ്യാപകമായുള്ള വഞ്ചനാ ദിനാചരണം. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ മറ്റാവശ്യങ്ങളിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കിസാൻ മോർച്ചയുടെ വഞ്ചനാ ദിനാചരണം ശരിയായ തീരുമാനമാണ്. ട്രേഡ്‌യൂണിയനുകൾ ജനുവരി 31 കരിദിനമായി ആചരിക്കും. ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുമെന്നും- സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, ടിയുസിസി, യുടിയുസി, എഐസിസിടിയു, എഐയുടിയുസി തുടങ്ങിയ ട്രേഡ്‌യൂണിയനുകൾ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
ഫെബ്രുവരി 23–-24 തീയതികളിലായി ട്രേഡ്‌യൂണിയൻ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്കിന് കിസാൻ മോർച്ച നേരത്തേതന്നെ പിന്തുണ അറിയിച്ചിരുന്നു. കിസാൻ മോർച്ചയുടെ തീരുമാനത്തിന് ട്രേഡ്‌യൂണിയനുകൾ നന്ദി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..