ന്യൂഡൽഹി> രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ഉപമുഖ്യന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസിനെ പിളർത്തി പുതിയ പാർടി രൂപീകരിക്കുമോയെന്നതിൽ അനിശ്ചിതത്വം തുടരുന്നു. സച്ചിന്റെ അച്‌ഛൻ രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് പുതിയ പാർടി പ്രഖ്യാപനമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. സച്ചിൻ ഇതുവരെയായി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ രാജസ്ഥാനിലെ കോൺഗ്രസ് ചുമതലക്കാരനായ സുഖ്‌ജീന്ദർ സിങ് രൺധാവ പുതിയ പാർടി രൂപീകരണ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ടു.
11ന് ദൗസയിൽ രാജേഷ് പൈലറ്റിന്റെ അനുസ്‌മരണാർഥം വൻറാലി സച്ചിൻ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെവച്ച് പുതിയ പാർടി പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറിന്റെ ഐ–- പാക്ക് എന്ന സംഘടനയുമായി സച്ചിൻ കുറേ മാസങ്ങളായി സഹകരിക്കുന്നുണ്ട്. ഗെലോട്ട് സർക്കാരിനെതിരായി കഴിഞ്ഞ ഏതാനും മാസങ്ങളായി സച്ചിൻ പ്രക്ഷോഭത്തിലാണ്. വസുന്ധരരാജെ സിന്ധ്യ സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുക, സംസ്ഥാനത്തെ പിഎസ്‌സി സംവിധാനം അഴിച്ചുപണിയുക തുടങ്ങിയ ആവശ്യങ്ങളാണ് പൈലറ്റ് മുന്നോട്ടുവയ്‌ക്കുന്നത്. ഹൈക്കമാൻഡ് ഇരുനേതാക്കളെയും ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..