19 April Friday

രാജ്യത്തിന്റെ പ്രതിഭകള്‍ മോദിക്ക് അക്രമികള്‍

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023

ന്യൂഡൽഹി> ഒളിമ്പിക്‌സ്‌ അടക്കം അന്തർദേശീയ കായികവേദികളിൽ മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായ ഗുസ്‌തി താരങ്ങൾക്കെതിരെ കലാപക്കുറ്റം അടക്കം ചുമത്തി കേസെടുത്ത്‌ കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ്‌. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനവേളയിൽ പ്രതിഷേധിച്ചതിനാണ്‌ കേസ്‌. വിനേഷ്‌ ഫോഗട്ട്‌, സാക്ഷി മലിക്‌, ബജ്‌റംഗ്‌ പുനിയ തുടങ്ങിയ താരങ്ങളെയാണ് കേസില്‍പ്പെടുത്തിയത്. ഇനി ജന്തർ മന്തറിൽ സമരം തുടരാൻ ഗുസ്‌തി താരങ്ങളെ അനുവദിക്കില്ലെന്നും പൊലീസ്‌ അറിയിച്ചു. പ്രക്ഷോഭകരെ തടയാന്‍ ജന്തർ മന്തർ പൂർണമായും ബാരിക്കേഡുകളാൽ അടച്ചു. എന്നാൽ, ലൈം​ഗികാരോപണകേസ് നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണിന്റെ അറസ്‌റ്റ്‌ ആവശ്യപ്പെട്ടുള്ള സമരത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ ഗുസ്‌തി താരങ്ങൾ വ്യക്തമാക്കി. ഏതുരൂപത്തിൽ സമരം തുടരണമെന്നത്‌ ഉടൻ തീരുമാനിക്കും.

ഞായറാഴ്‌ച പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തിയ ഗുസ്‌തി താരങ്ങളെ പൊലീസ്‌ മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും മണിക്കൂറുകളോളം തടവിലിടുകയും ചെയ്‌തു. രാത്രി വൈകിയാണ്‌ വിട്ടത്‌. ഇതിന്‌ പുറമെയാണ്‌ കലാപക്കുറ്റമടക്കം വിവിധ ഐപിസി വകുപ്പുകൾ പ്രകാരവും പൊതുസ്വത്ത്‌ നശിപ്പിക്കൽ തടയൽ നിയമപ്രകാരവും കേസെടുത്തത്. നിയമവിരുദ്ധമായ ഒത്തുചേരൽ, പൊലീസുകാരെ തടയൽ, പൊലീസിന്റെ നിർദേശം ലംഘിക്കൽ, കുറ്റകരമായ കൈയേറ്റം തുടങ്ങിയ വകുപ്പുകളും ചുമത്തി. വനിതാ കോൺസ്‌റ്റബിൾമാരടക്കം 15 പൊലീസുകാർക്ക്‌ പരിക്കേറ്റെന്നും എഫ്‌ഐആറിലുണ്ട്.

അതേസമയം, കേസെടുത്തതിനെ താരങ്ങൾ നിശിതമായി അപലപിച്ചു. രാജ്യത്ത്‌ ഏകാധിപത്യം തുടങ്ങിയോ എന്നും കായികതാരങ്ങളെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്‌ ലോകം കാണുന്നുണ്ടെന്നും വിനേഷ്‌ ഫോഗട്ട്‌ അടക്കമുള്ള താരങ്ങൾ പ്രതികരിച്ചു. അഭിമാനതാരങ്ങള്‍ക്കെതിരെ കേസെടുത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top