രാജസ്ഥാനിൽ സച്ചിൻ പൈലറ്റും കോൺഗ്രസ് നേതൃത്വവും തമ്മിൽ പോര് തുടരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തിൽ പൈലറ്റ് പങ്കാളിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. നിയമസഭാകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും വിപ്പ് ലംഘിച്ചുവെന്നുമുള്ള കോൺഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, അയോഗ്യത കൽപ്പിക്കാതിരിക്കാൻ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർക്ക് സ്‌പീക്കർ നോട്ടീസ് അയച്ചു.
ബിജെപിയിൽ ചേരില്ലെന്നും ഇപ്പോഴും കോൺഗ്രസ് അംഗമാണെന്നും പൈലറ്റ് അവകാശപ്പെട്ടതിനെ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല പരിഹസിച്ചു. അങ്ങനെയെങ്കിൽ ഹരിയാനയിലെ ബിജെപി സർക്കാരിന്റെ അതിഥിയായി കഴിയുന്നത് അവസാനിപ്പിക്കണമെന്നും ഹോട്ടലിലുള്ള എംഎൽഎമാരെ മോചിപ്പിക്കണമെന്നും സുർജെവാല പറഞ്ഞു.
ബിജെപിയിൽനിന്ന് 20 കോടി രൂപവീതം വാങ്ങിയ എംഎൽഎമാരെയാണ് ഹരിയാനയിൽ എത്തിച്ചതെന്ന് ഗെലോട്ട് പറഞ്ഞു. കുതിരക്കച്ചവടം നടക്കുന്നില്ലെന്ന പൈലറ്റിന്റെ വാദം അംഗീകരിക്കാനാകില്ല. നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുകയും സുമുഖനായിരിക്കുകയും ചെയ്യുന്നതുകൊണ്ട് എല്ലാമാകില്ലെന്നും ഗെലോട്ട് പറഞ്ഞു.വിമതകലാപത്തെ തുടർന്ന് 200 അംഗ നിയമസഭയിൽ ഗെലോട്ടിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 100 ആയി ചുരുങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..