ന്യൂഡൽഹി
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ലഖിംപുർ ഖേരിയിൽ എത്തി. നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുവർക്കും ഉത്തർപ്രദേശ് പൊലീസ് സന്ദർശനാനുമതി നൽകിയത്. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പമുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കാറിടിച്ച് കൊലപ്പെടുത്തിയ കർഷകൻ ലവ്‌പ്രീത് സിങ്ങിന്റെ വീട്ടിൽ ബുധനാഴ്‌ച വൈകിട്ട് ഏഴരയോടെ സംഘമെത്തി.
ബുധനാഴ്‌ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ ലഖിംപുർ ഖേരിയിലേക്ക് പോകുമെന്ന് രാഹുൽ അറിയിച്ചു. സന്ദർശനാനുമതി നൽകാനാകില്ലെന്ന് യുപി പൊലീസും ജില്ലാ അധികൃതരും നിലപാട് സ്വീകരിച്ചു. അഞ്ചുപേരിൽ കൂടുതൽ പോകില്ലെന്ന് വ്യക്തമാക്കിയതോടെ പിന്നീട് യാത്രാനുവാദം നൽകി. ലഖ്‌നൗ വിമാനത്താവളത്തിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. രാഹുലും സംഘവും കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പിന്നീട്, സ്വന്തം വാഹനത്തിൽ പോകാൻ അനുവദിച്ചു. സീതാപുരിലെ പിഎസി അതിഥിമന്ദിരത്തിൽ വീട്ടുതടങ്കലിൽനിന്ന് ബുധനാഴ്‌ച മോചിപ്പിച്ച പ്രിയങ്കയെയും കൂട്ടി സംഘം ലഖിംപുരിലേക്ക് യാത്രതിരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..