ന്യൂഡൽഹി> രാജസ്ഥാൻ കോൺഗ്രസിലെ തമ്മിലടി ജോഡോ യാത്രയെ ബാധിക്കില്ലെന്ന പ്രതീക്ഷയിൽ രാഹുൽ ഗാന്ധി. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും കോൺഗ്രസിന്റെ സ്വത്താണെന്ന് രാഹുൽ ഇൻഡോറിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗെലോട്ട്–- പൈലറ്റ് വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ ജോഡോ യാത്രയുടെ വിജയത്തെ ബാധിക്കില്ലെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവർ പരസ്‌പരം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. രണ്ടുപേരും പാർടിയുടെ സ്വത്താണ്. ഭാരത് ജോഡോ യാത്രയെ ഈ വിഷയം ബാധിക്കില്ല–- രാഹുൽ പറഞ്ഞു.
ഡിസംബർ ആദ്യ ആഴ്‌ചയിലാണ് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കുന്നത്. പൈലറ്റിനെ ഗെലോട്ട് വഞ്ചകനെന്ന് വിശേഷിപ്പിച്ചതിൽ ഹൈക്കമാൻഡ് അസ്വസ്ഥരാണ്. ഉടന്‍ നടപടി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. ഗെലോട്ടിനെ എഐസിസി പ്രസിഡന്റാക്കി പകരം പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് നീക്കവും ഗ്രൂപ്പുകളിയെത്തുടർന്ന് പാളിയിരുന്നു. കേന്ദ്രനേതൃത്വം വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ ഗെലോട്ട് പക്ഷം എംഎൽഎമാർ ബദൽ യോഗം ചേരുകയായിരുന്നു. ഈ വിഷയത്തിലും നടപടിയിലേക്ക് കടക്കാൻ ഹൈക്കമാൻഡിന് കഴിഞ്ഞിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..