ന്യൂഡൽഹി > കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പിഎയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും ബിഗ് ബോസ് താരവുമായിരുന്ന അർച്ചനാ ഗൗതം. പ്രിയങ്കാ ഗാന്ധിയുടെ പി എ സന്ദീപ് സിങ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ജാതിപ്പേര് വിളിച്ചെന്നും ആരോപണമുന്നയിച്ചാണ് അർച്ചനാ ഗൗതം പരാതി നൽകിയിരിക്കുന്നത്.
ഫെബ്രുവരി 26ന് ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ നടന്ന കോൺഗ്രസിന്റെ എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. പ്രിയങ്കാ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് താൻ അവിടെ എത്തിയതെന്നും യോഗത്തിൽ വച്ച് പ്രിയങ്കാ ഗാന്ധിയെ കാണാൻ ശ്രമിച്ചതിനാണ് തനിക്ക് മോശം അനുഭവമുണ്ടായത് എന്നും അർച്ചന വ്യക്തമാക്കി. പ്രിയങ്കാ ഗാന്ധിയോട് സംസാരിക്കാൻ സമയം ചോദിച്ചപ്പോൾ വിസമ്മതിച്ചുവെന്നും തങ്ങൾക്കെതിരെ സന്ദീപ് സിങ് ജാതീയമായ വാക്കുകളും അസഭ്യമായ ഭാഷയും ഉപയോഗിച്ചെന്നും അർച്ചന ആരോപിച്ചു. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയായിരുന്നു ആരോപണം.
സംഭവം ചൂണ്ടിക്കാട്ടി അർച്ചനയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വധഭീഷണി മുഴക്കിയതും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനുമടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റിലെ പർഥപുർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..