മംഗളൂരു > കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറുവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കിനെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ജില്ലയിലാകെ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലവിലുണ്ട് .ഉഡുപ്പിയില്‍ നിന്ന് ദക്ഷിണ കന്നടയിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെയാണ് അതിര്‍ത്തിയായ ഹെമ്മാടിയില്‍ വെച്ചു മുത്താലിക്കിനെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ പറഞ്ഞു.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി സംശയാസ്പദമായ രീതിയില്‍ കണ്ട 12 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രി പത്ത് മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നവരെ കസ്റ്റഡിയില്‍ എടുക്കുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച മദ്യശാലകള്‍ എല്ലാം അടപ്പിച്ചു . അതേസമയം, വ്യാഴാഴ്ച രാത്രി സുറത്കല്ലില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം സുറത്കല്‍ മുഹായിദ്ദിന്‍ ജുമാ മസ്ജിദ്ദില്‍ ഖബറടക്കി .
ഫാസില്‍ ഒരു സംഘടനയിലും പെട്ട ആളല്ലെന്ന് പൊലീസ് പറഞ്ഞു .ഫാസിലിന്റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്ന രീതിയില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ വര്‍ഗിയ കൊലപാതകം തന്നെയാണെന്ന സൂചനകളാണ് പൊലീസില്‍ നിന്നും ലഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..