ന്യൂഡൽഹി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഐഎൻഎൽഡി നേതാവുമായ ഓംപ്രകാശ് ചൗതാലയ്‌ക്ക് നാല്‌വർഷം തടവും 50 ലക്ഷംരൂപ പിഴയും ശിക്ഷ. ചൗതാലയുടെ നാല് സ്വത്ത് കണ്ടുകെട്ടാനും ഡൽഹി റൂസ്‌അവന്യു കോടതി ഉത്തരവിട്ടു. 1993–-2006ൽ 6.09 കോടിയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കേസ്.
ചൗതാല കുറ്റക്കാരനാണെന്ന് ശനിയാഴ്‌ച കോടതി കണ്ടെത്തി. മുഖ്യമന്ത്രിയായിരിക്കെ ബന്ധുക്കളുടെയും അനുയായികളുടെയും സഹായത്തോടെ നിരവധി സ്ഥാവര, ജംഗമ ആസ്‌തികൾ സ്വന്തമാക്കി. നിയമപ്രകാരം വെളിപ്പെടുത്തിയിട്ടുള്ള വരുമാനത്തിൽ കവിഞ്ഞുള്ള ആസ്‌തികളാണിതെന്നും സിബിഐ ആരോപിച്ചു. എന്നാൽ, രാഷ്ട്രീയപകപോക്കലാണ് കേസിനുപിന്നിലെന്ന് ചൗതാല ആരോപിച്ചു.
2019ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൗതാലയുടെ 3.68 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. 2013ൽ മൂവായിരത്തിലധികം അയോഗ്യരെ അധ്യാപകരായി നിയമിച്ചെന്ന കേസിൽ കുറ്റക്കാരനായ ചൗതാലയെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2021 ജൂലൈയിൽ ഒമ്പതരവർഷം തടവ് പൂർത്തിയാക്കിയതോടെ എൺപത്തേഴുകാരനായ അദ്ദേഹത്തെ മോചിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..