ഭുവനേശ്വർ> രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണം മുസ്ലീമായ സ്റ്റേഷൻ മാസ്റ്റർ എന്ന സംഘപരിവാറിന്റെ വർഗീയ പ്രചരണവും പാളി. ഒഡിഷ ദുരന്തത്തിന് കാരണം ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് അഹമ്മദ് ആണെന്നും ഇയാൾ ഒളിവിലാണെന്നുമായിരുന്നു തീവ്രഹിന്ദുത്വ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത്.
എന്നാൽ ഇങ്ങനെയൊരാൾ ആ സ്റ്റേഷനിൽ ജോലി ചെയ്യുന്നില്ലെന്ന് ആൾട്ട് ന്യൂസ് തെളിവുസഹിതം പൊളിച്ചടുക്കി. അപകടത്തിന് സമീപമുള്ള സ്റ്റേഷനിലെ മാസ്റ്ററുടെ പേര് എസ്‌ബി മൊഹന്തി എന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്വിറ്ററിലൂടെയും ഫെയ്‌സ്‌ബുക്കിലൂടെയുമാണ് വ്യാപകമായ വ്യാജ പ്രചരണം നടത്തുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം വൻപ്രചരണ മാണ് നടക്കുന്നത്. മഹാഭാരത് തൃശൂർ എന്ന ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് കേരളത്തിൽ വർഗീയ പ്രചരണം.
ഒഡിഷ ദുരന്തത്തിന് വർഗീയ മുഖം നൽക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഒഡിഷ പൊലീസ് ട്വീറ്റ് ചെയ്‌തു.
രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നായ ഒഡിഷ അപകടത്തിൽ 288 പേർ മരിച്ചു. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ബംഗളൂരു- ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാൻഡൽ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..