ന്യൂഡൽഹി > ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിന് നിയമ കമീഷൻ ശുപാർശ. പ്രായപരിധി 18ൽ നിന്നു 16 ആക്കണമെന്ന കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിലാണ് നിയമകമീഷന്റെ ശുപാർശ. പ്രായപരിധി കുറയ്ക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുമെന്നും പതിനെട്ടിൽ നിന്ന് പതിനാറ് ആക്കണമെന്നത് ജുഡീഷ്യറി തീരുമാനിക്കേണ്ട വിഷയമാണെന്നും കമീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്ന് മൗനാനുവാദം ലഭിക്കുന്ന കേസുകളിൽ 'സാഹചര്യം പരിഹരിക്കുന്നതിന്' പോക്‌സോ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും നിയമ കമ്മീഷൻ പാനൽ പറഞ്ഞു. കേസുകളുടെ സ്വഭാവമനുസരിച്ച് 16-18കാരുടെ കാര്യത്തിൽ കോടതിക്ക് വിവേചനാധികാരം പ്രയോഗിക്കാവുന്നതാണ്. ഹീനമായ കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ മുതിർന്നവരായി പോക്‌സോ നിയമപ്രകാരം കണക്കാക്കുന്നുണ്ട്. അതിനാൽ ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധമെങ്കിലും കുട്ടികളെ മുതിർന്നവരായി കണക്കാക്കി വിചാരണയ്ക്ക് വിധേയമാക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ബാല നീതി സംരക്ഷണ നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും നിയമകമീഷൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..