ന്യൂഡൽഹി
പാർടികളെ പിളർത്തി അധികാരം കൈക്കലാക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ബിഹാറിൽ മഹാസഖ്യം അധികാരമേറ്റു. മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്‌തു. ബിഹാർ മുഖ്യമന്ത്രിയായി എട്ടാംവട്ടമാണ് നിതീഷ് സത്യപ്രതിജ്‌ഞ ചെയ്‌തത്. രാജ്‌ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് ബിജെപി വിട്ടുനിന്നു.
മുപ്പത്തഞ്ച് അംഗ മന്ത്രിസഭയാകും രൂപീകരിക്കുകയെന്നാണ് സൂചന. ആഭ്യന്തരം മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ബിജെപി കൈവശംവച്ചിരുന്ന വകുപ്പുകൾ ആർജെഡിക്ക് ലഭിക്കും. ആർജെഡിക്ക് 16ഉം ജെഡിയുവിന് 13ഉം മന്ത്രിമാരുണ്ടാകും. കോൺഗ്രസിന് നാലും മുൻ മുഖ്യമന്ത്രി ജിതൻറാം മാഞ്ചിയുടെ എച്ച്‌എഎമ്മിന് ഒരു മന്ത്രിസ്ഥാനവും ലഭിക്കും. ഇടതുപക്ഷ പാർടികൾ സർക്കാരിനെ പുറമെനിന്ന് പിന്തുണയ്‌ക്കും.
മോദി ഇനി ഉണ്ടാകില്ല
നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014കാരൻ 2024ൽ ഉണ്ടാകില്ല. ഇനി കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകില്ല. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർടികളും ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..