ന്യൂഡൽഹി
ബിഹാറിൽ ബിജെപിയുമായുള്ള ബന്ധം തുടരുന്ന വിഷയത്തിൽ ജെഡിയു നിർണായക തീരുമാനത്തിലേക്ക്. ഭാവി പരിപാടി തീരുമാനിക്കാൻ ജെഡിയു എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗം ചൊവ്വാഴ്‌ച പട്‌നയിൽചേരും. മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ രാഷ്‌ട്രീയമായി ഒതുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ജെഡിയുവിന്റെ അമർഷത്തിനു കാരണം. മഹാരാഷ്‌ട്രയിലെ സംഭവവികാസങ്ങളും ജെഡിയുവിനെ അസ്വസ്ഥരാക്കുന്നു. ഇതാണ് രാഷ്‌ട്രീയതീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘റിമോട്ട് കൺട്രോൾ’ ഭരണം നടത്തുന്നതാണ് നിതീഷ്‌കുമാർ നേരിടുന്ന പ്രധാന വെല്ലുവിളി. ഏകീകൃത സിവിൽകോഡ്, ജനസംഖ്യ നിയന്ത്രണബിൽ തുടങ്ങിയ വിഷയങ്ങളിൽ ഹിന്ദുത്വ അജൻഡയ്‌ക്ക് അനുസൃതമായുള്ള ബിജെപി മന്ത്രിമാരുടെ പ്രസ്‌താവനകൾ ജെഡിയുവിനെ തളർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും യോഗങ്ങളിൽനിന്ന് വിട്ടുനിന്നും നിതീഷ്‌കുമാർ പ്രതിഷേധിക്കുന്നു.
കേന്ദ്രമന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യമെന്ന ആവശ്യം ബിജെപി തള്ളിയതും ജെഡിയുവിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഏക ജെഡിയു പ്രതിനിധിയായിരുന്ന ആർ സി പി സിങ് ബിജെപിയോട് അടുത്തതോടെയാണ് അദ്ദേഹത്തിന് രാജ്യസഭയിൽ തുടർ അവസരം നൽകാതിരുന്നത്. അങ്ങനെ സിങ് മന്ത്രിസഭയിൽനിന്ന് പുറത്തായി.
കഴിഞ്ഞ ദിവസം ജെഡിയുവിട്ട സിങ് ബിജെപിയിൽ ചേരുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ സീറ്റ് കുറയ്‌ക്കാൻ ബിജെപി ശ്രമിച്ചതായും ആരോപണമുണ്ട്. ആർജെഡിയുമായുള്ള പിണക്കം അവസാനിപ്പിക്കാൻ നിതീഷ് കുമാർ ഈയിടെ ചില നീക്കങ്ങളും നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..