ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമത്തിലെ വിവാദവ്യവസ്ഥകൾ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി മൂന്നംഗബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്‌ജയ് കിഷൻകൗൾ, സഞ്‌ജീവ് ഖന്ന, ബേലാ എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ച് ഒക്ടോബർ 18 മുതൽ ഹർജികളിൽ വാദം കേൾക്കും.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് വിപുലമായ അധികാരങ്ങൾ നൽകുന്നതായിരുന്നു 2022 ജൂലൈയിലെ സുപ്രീംകോടതി വിധി. പിഎംഎൽഎ കേസുകളിൽ ജാമ്യം ലഭിക്കുന്നതിന് ഇരട്ടവ്യവസ്ഥകൾ പാലിക്കപ്പെടണമെന്ന വ്യവസ്ഥ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗബെഞ്ച് ശരിവച്ചു. സ്വത്തുക്കൾ കണ്ടുകെട്ടൽ, റെയ്‌ഡുകൾ നടത്തൽ, അറസ്റ്റ് തുടങ്ങിയ നടപടികളിൽ ഇഡിക്കുള്ള വലിയ അധികാരങ്ങൾ നിലനിൽക്കുമെന്നും ഉത്തരവിട്ടു. കേന്ദ്രസർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ആഗസ്തിൽ കോൺഗ്രസ് നേതാവ് കാർത്തിചിദംബരം ഫയൽ ചെയ്‌ത ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..