മംഗളൂരു
മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. യുഎപിഎകൂടി ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മംഗളൂരു എസിപി പരമേശ്വർ ഹെഗ്‌ഡെ വെള്ളിയാഴ്ച കേസ് ഫയൽ എൻഐഎയ്ക്ക് കൈമാറും. നാലംഗ എൻഐഎ സംഘം മംഗളൂരു പൊലീസിനൊപ്പം ആദ്യ ദിനംതൊട്ട് അന്വേഷണ പങ്കാളികളാണ്.
ശിവമോഗ നദിക്കരയിൽ ചെറു പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയ കേസ് എൻഐഎ നേരത്തേ ഏറ്റെടുത്തിരുന്നു. മംഗളൂരു സ്ഫോടനത്തിന് നാല് ദിവസം മുമ്പാണ് എൻഐഎ ഈ കേസ് ഏറ്റെടുത്തത്. മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികൂടിയായ മുഹമ്മദ് ഷാരിഖ് (24), മസ് അഹമ്മദ് (22), സയ്യിദ് യാസിൻ (22) എന്നിവരെ പ്രതികളാക്കി സെപ്തംബറിലാണ് യുഎപിഎ പ്രകാരം കേസ് എടുത്തത്.
അതിനിടെ മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ (ഐആർസി) ബുധനാഴ്ച രാത്രി ഏറ്റെടുത്തിരുന്നു. മുഹമ്മദ് ഷാരിഖ് ഞങ്ങളുടെ മുജാഹിദ് സഹോദരനാണെന്ന് ഐആർസി ഡാർക്ക് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. ഹിന്ദു തീവ്രവാദികളുടെ കേന്ദ്രമായ കദ്രി ക്ഷേത്രമായിരുന്നു ലക്ഷ്യം. അതിന് സാധിച്ചില്ലെങ്കിലും ഇത് വിജയമാണ്. പൊലീസും ഇന്റലിജൻസും പരാജയപ്പെട്ടു. മുസ്ലിം വിഭാഗത്തെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതതെന്നും- കുറിപ്പിൽ പറയുന്നു. ഉപദ്രവിച്ചതിന്റെ ഫലം അനുഭവിക്കുമെന്ന് എഡിജിപി അലോക് കുമാറിനെയും വെല്ലുവിളിക്കുന്നുണ്ട്-. ഷാരിഖിന്റെ മൊബൈൽ ഫോണിലെ ഫോട്ടോകളാണ് ഐആർസി പോസ്റ്റ് ചെയ്ത കുറിപ്പിലുമുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..