ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കിനെ വിമർശിച്ച് പ്രതിപക്ഷ പാർടികൾ. ഭീരുത്വമെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു. വിലക്ക് നടപടിയെ ഇടതുപക്ഷ പാർടികളും ചോദ്യം ചെയ്‌തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ചക്രവർത്തിയും അനുചരവൃന്ദവും ഇത്രമാത്രം അരക്ഷിതരാണെന്നത് ലജ്ജിപ്പിക്കുന്നുവെന്ന് ലോക്‌സഭാംഗം മൊഹുവാ മൊയ്‌ത്ര പരിഹസിച്ചു.
സെൻസർഷിപ് അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി പുകഴ്‌ത്തി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ രാജ്യത്തിന് ഗുണകരമല്ലെന്ന് മാധ്യമ പ്രവർത്തക റാണ അയൂബ് അഭിപ്രായപ്പെട്ടു
അടിയന്തര
ഘട്ടങ്ങൾ
കേന്ദ്ര സർക്കാർ 2021ൽ വിജ്ഞാപനംചെയ്‌ത ഐടി ചട്ടങ്ങളിലെ ചട്ടം 16 പ്രകാരമാണ് മോദിയെ വിമർശിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. അടിയന്തരസ്വഭാവമുള്ള വിഷയങ്ങളിൽ കേന്ദ്ര വാർത്താവിതരണ–- പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിക്ക് ഓൺലൈൻ ഉള്ളടക്കങ്ങൾ വിലക്കാൻ അധികാരം നൽകുന്നതാണ് ഈ ചട്ടം. രാജ്യസുരക്ഷ, ക്രമസമാധാനം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കൽ എന്നീ അടിയന്തരഘട്ടങ്ങളിലാണ് ഓൺലൈൻ ഉള്ളടക്കത്തിന് വിലക്കേർപ്പെടുത്താൻ ചട്ടം 16 പ്രകാരമുള്ള അധികാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..