ചെന്നൈ
കോവിഡ് വന്നതോടെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ മാസ്‌ക് പല തരത്തിലാണ് വിപണിലെത്തുന്നത്. സ്വർണമാസ്‌ക് ധരിച്ചവർ വാർത്തകളിൽ നിറഞ്ഞതോടെ ഇപ്പോഴിതാ സ്വർണംകൊണ്ടും വെള്ളികൊണ്ടും മാസ്‌ക് നിർമിച്ച് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് കോയമ്പത്തൂർ സ്വദേശിയായ രാധാകൃഷ്‌ണൻ സുന്ദരം ആചാര്യ. 18 കാരറ്റുള്ള സ്വർണനൂൽ മാസ്‌കിന് 2.75 ലക്ഷം രൂപയും വെള്ളിമാസ്‌കിന് 15,000 രൂപയുമാണ്. ഏഴു ദിവസമെടുത്താണ് ഒരു മാസ്‌ക് പൂർത്തിയാക്കുന്നത്. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിന്റെകൂടി ഭാഗമാണ് ഇതെന്നും രാധാകൃഷ്‌ണൻ സുന്ദരം ആചാര്യ അവകാശപ്പെട്ടു.
സാധരണക്കാർക്ക് ഇത് വാങ്ങാൻ കഴിയില്ലെന്ന് അറിയാം. പക്ഷേ, ധനികർ വിവാഹത്തിനും മറ്റുമായി ഇത്തരം മാസ്‌കുകൾ വാങ്ങും. ഉത്തരേന്ത്യയിൽനിന്ന് ഇതുവരെ ഒമ്പത് ഓർഡർ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മുമ്പും സ്വർണംകൊണ്ടുള്ള വസ്‌ത്രം, ബാഗ്, കുട തുടങ്ങിയവ രാധാകൃഷ്‌ണൻ നിർമിച്ചിട്ടുണ്ട്.
പുണെയിലെ ശങ്കർ കുർഹേദ് എന്നയാൾ 2.89 ലക്ഷം രൂപയുടെ സ്വർണമാസ്‌ക് പണിയിപ്പിച്ചിരുന്നു. കട്ടക്കിൽ ഫർണിച്ചർ കട നടത്തിയിരുന്ന അമ്പത്തഞ്ചുകാരനായ അലോക് മൊഹന്തി കട്ടക്കിലെ 3.5 ലക്ഷത്തിന്റെ സ്വർണമാസ്‌ക് വാങ്ങിയിരുന്നു. 22 ദിവസമെടുത്താണ് മുംബെയിലെ ഒരു ജ്വല്ലറിയിൽ അലോകിനുള്ള മാസ്‌ക് നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..