ന്യൂഡൽഹി > അടുത്തമാസം പകുതിയോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറും. കോവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും പരാജയമായി മാറിയ അമേരിക്കയെയാകും ഇന്ത്യ മറികടക്കുക. സെപ്‌തംബർ ഒന്നുമുതൽ 18 വരെ ഇന്ത്യയിൽ 16 ലക്ഷത്തോളം പേർ കോവിഡ് ബാധിതരായി. ഇരുപതിനായിരത്തോളം പേർ മരിച്ചു.
യുഎസിൽ ഇതേ കാലയളവിൽ രോഗികളുടെ എണ്ണം ഏഴുലക്ഷത്തിൽ താഴെ. മരണം 14,691. ഇന്ത്യയേക്കാൾ ഇരട്ടി ജനസാന്ദ്രതയുള്ള ബംഗ്ലാദേശും മറ്റ് അയൽരാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം കോവിഡ് വ്യാപനവും മരണവും ഇതിനോടകം നിയന്ത്രിച്ചു. ബംഗ്ലാദേശിൽ സെപ്‌തംബർ ഒന്നുമുതൽ 18 വരെ രോഗികള്‍ 31,849, മരണം 575. പാകിസ്ഥാനിൽ 7785 രോഗികളും 105 മരണവും. ശ്രീലങ്കയിൽ രോഗികള്‍ 259ഉം മരണം ഒന്നും മാത്രം.
കോവിഡ് മുക്തിയിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തർ 42 ലക്ഷത്തിലേറെ. 41.91 ലക്ഷത്തോളം പേരാണ് അമേരിക്കയിൽ രോഗമുക്തരായത്. ഡൽഹിയടക്കം പല സംസ്ഥാനങ്ങളിലും രോഗമുക്തരായി പ്രഖ്യാപിക്കുന്നതിന് നെഗറ്റീവ് പരിശോധനാഫലം ആവശ്യമില്ല. 10 ദിവസം കാര്യമായ രോഗലക്ഷണങ്ങളില്ലെങ്കിൽ രോഗമുക്തരായതായി കണക്കാക്കും. --കർണാടകത്തിൽ ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണന് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി ന്യൂനപക്ഷ കമീഷൻ അംഗം ഖവാൽജീത് സിങ് (60) കോവിഡ് ബാധിച്ച് മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..