19 March Tuesday
മേൽക്കോടതി പരിശോധിക്കണമെന്ന്‌ 
ശിക്ഷ വിധിച്ച ജഡ്‌ജി

ബിൽക്കിസ്‌ ബാനു കേസിലെ കുറ്റവാളികള്‍ക്ക് മോചനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

 

ന്യൂഡൽഹി
ഗർഭിണിയായ ബിൽക്കിസ്‌ ബാനുവിനെ ഗുജറാത്ത്‌ വംശഹത്യക്കിടെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്‌ത കേസില്‍ 11 കുറ്റവാളികള്‍ ശിക്ഷാഇളവ് നല‍്കി മോചിപ്പിച്ച ഗുജറാത്ത്‌ സർക്കാരിന്റെ നടപടിയിൽ പ്രതികരണവുമായി പ്രതികൾക്ക്‌ ശിക്ഷ വിധിച്ച ജഡ്‌ജി.  ‘പീഡിതർക്ക്‌ മാത്രമേ യാതന എന്തെന്ന്‌ മനസ്സിലാക്കാൻ കഴിയൂ’–- എന്നായിരുന്നു ജസ്‌റ്റിസ്‌ (റിട്ട.) യു ഡി സാൽവിയുടെ പ്രതികരണം.

മുംബൈ സിറ്റി സിവിൽ ആൻഡ്‌ സെഷൻസ്‌ കോടതി ജഡ്‌ജിയായിരിക്കെയാണ് യു ഡി സാൽവി ഇവര്‍ക്ക് വിധിച്ചത്. ബിൽക്കിസിന്റെ മൊഴി ധീരമെന്ന്‌ വാഴ്‌ത്തിയാണ്‌  ജഡ്‌ജി ശിക്ഷ വിധിച്ചത്‌. ‘ശിക്ഷ ഇളവുചെയ്യുന്നതിനും പ്രതികളെ വെറുതെവിടുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്‌. സംസ്ഥാനങ്ങളാണ്‌ ആ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നത്‌. അതിന്‌ മാർഗരേഖയായി സുപ്രീംകോടതി വിധികളുമുണ്ട്‌. ഇത്രമാത്രമേ ഞാൻ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. പ്രതികളെ വെറുതെവിട്ട നടപടിയിൽ അപാകതയുണ്ടെങ്കിൽ അത്‌ പരിശോധിക്കേണ്ടത്‌ മേൽക്കോടതികളാണ്‌’–- അദ്ദേഹം ദേശീയമാധ്യമത്തോട്‌ പ്രതികരിച്ചു. 2004ൽ ബിൽക്കിസ്‌ബാനുവിന്റെ പരാതിയിലാണ് സുപ്രീംകോടതി കേസ്‌ ഗുജറാത്തിൽനിന്ന്‌ മുംബൈയിലേക്ക്‌ മാറ്റിയത്‌.

റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഭീമഹര്‍ജി
ബിൽക്കിസ്‌ബാനു കേസിലെ 11 കുറ്റവാളികളെ മോചിപ്പിച്ച നടപടി റദ്ദാക്കണമെന്ന്‌ ആറായിരത്തോളം പൗരന്മാർ സുപ്രീംകോടതിയോട്‌ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഇടപെടുന്ന വനിതാ, സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ്‌ സംയുക്തപ്രസ്‌താവനയിലൂടെ ഈ ആവശ്യം ഉന്നയിച്ചത്‌. 11 പ്രതികളെ വെറുതെവിട്ട നടപടി നിയമസംവിധാനത്തിൽ ഉറച്ചുവിശ്വസിക്കുന്ന ഇരകൾക്ക്‌ കനത്ത ആഘാതമുണ്ടാക്കി.

നടപടി നിർദയവും ഹീനവുമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കും ധൈര്യം പകരും. നിയമസംവിധാനത്തിലും കോടതികളിലും സാധാരണക്കാർക്കുള്ള വിശ്വാസം നിലനിർത്താൻ ശിക്ഷ ഇളവുചെയ്‌ത നടപടി സുപ്രീംകോടതി റദ്ദാക്കണം–- സംയുക്തപ്രസ്‌താവന ആവശ്യപ്പെട്ടു.

സുഭാഷിണി അലി, സെയ്‌ദാ ഹമീദ്‌, സഫറുൾ ഇസ്ലാംഖാൻ, രൂപ്‌രേഖ, ദേവകി ജെയിൻ, ഉമാചക്രവർത്തി, മൈമൂനമൊള്ള, കവിതാ കൃഷ്‌ണൻ, ഹസീനാഖാൻ, രചനാമുദ്രാബൊയ്‌ന, ഷബ്‌നം ഹഷ്‌മി തുടങ്ങി നിരവധിവരും പ്രസ്‌താവനയിൽ ഒപ്പിട്ടിട്ടുണ്ട്‌.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top