25 April Thursday
നിലയങ്ങൾ 6 ശതമാനം ഇറക്കുമതി കൽക്കരി ഉപയോഗിക്കണം

വൈദ്യുതിനിരക്ക്‌ കൂട്ടുന്ന 
നിർദേശവുമായി കേന്ദ്രം ; ഭാരം ഉപയോക്താക്കളിലേക്ക്‌

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Friday Jan 20, 2023


കൊച്ചി
രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ. ഉൽപ്പാദനത്തിന്‌ ഉപയോഗിക്കുന്ന കൽക്കരിയുടെ ആറ്‌ ശതമാനം ഇറക്കുമതി ചെയ്‌തതായിരിക്കണമെന്ന്‌ നിലയങ്ങൾക്ക്‌ ഊർജമന്ത്രാലയം നിർദേശം നൽകി. കേന്ദ്ര വൈദ്യുതി ചട്ടഭേദഗതിയുടെ പശ്ചാത്തലത്തിൽ വൈദ്യുതിനിരക്ക്‌ വർധിക്കാനിടയാക്കുന്നതാണ്‌ ഈ നിർദേശം. വൈദ്യുതി ആവശ്യകതയ്‌ക്ക്‌ അനുസരിച്ച്‌ ആഭ്യന്തര വൈദ്യുതോൽപ്പാദനം ഇല്ലെന്ന്‌ തുറന്ന്‌ സമ്മതിച്ചാണ്‌ ഇറക്കുമതി കൽക്കരിക്കായി നടപടി സ്വീകരിക്കണമെന്ന കേന്ദ്രത്തിന്റെ തീട്ടൂരം.

ഉൽപ്പാദനവും ആഭ്യന്തര കൽക്കരിയുടെ ലഭ്യതയും തമ്മിലുള്ള വിടവ്‌ നികത്താൻ ഇറക്കുമതി കൽക്കരി ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതിവിതരണം പ്രതിസന്ധിയിലാകുമെന്നും കേന്ദ്രം വ്യക്തമാക്കി.  കേന്ദ്രസർക്കാരിന്റെ നിർദേശം അംഗീകരിക്കാത്ത നിലയങ്ങൾക്ക്‌ ആഭ്യന്തര കൽക്കരി വിതരണം പരിമിതപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്‌.

ഇറക്കുമതി കൽക്കരി ഉപയോഗിക്കാൻ നിർബന്ധിതമാകുന്നതോടെ നിലയങ്ങളുടെ ഉൽപ്പാദനച്ചെലവ്‌ ഉയരും. ഇതോടെ നിലയങ്ങൾ വൈദ്യുതിവില കൂട്ടും. ഇവിടങ്ങളിൽനിന്ന്‌ വൈദ്യുതി വാങ്ങുന്ന കെഎസ്‌ഇബിക്ക്‌ ഉൾപ്പെടെ വാങ്ങൽച്ചെലവുമേറും.  വൈദ്യുതി വാങ്ങൽച്ചെലവിൽ ഉൾപ്പെടെയുണ്ടാകുന്ന വർധന മാസംതോറും ഈടാക്കാൻ വിതരണ കമ്പനികൾക്ക്‌ അനുമതി നൽകി കേന്ദ്രസർക്കാർ വൈദ്യുതിചട്ടം ഭേദഗതി ചെയ്‌തതിലൂടെ ഈ ഭാരം ഉപയോക്താക്കളിലാണ്‌ വന്നുചേരുക. 

വൈദ്യുതി ആവശ്യകത, ഉപയോഗം എന്നിവയിലെ വർധനയാണ്‌ കൽക്കരി ദൗർലഭ്യത്തിന്‌ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്‌. ആഭ്യന്തര കൽക്കരി ഉൽപ്പാദനത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്‌ചയാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. മുൻവർഷവും സമാനനിർദേശം ഇറക്കിയിരുന്നു.

കെഎസ്‌ഇബിയുടെ ചെലവ്‌ ഉയരും
കേന്ദ്രസർക്കാർ നിർദേശം നിലയങ്ങൾ നടപ്പാക്കുന്നതോടെ കെഎസ്‌ഇബിക്ക്‌ വിൽക്കുന്ന വൈദ്യുതിയുടെ വിലയും ഉയരും. കെഎസ്‌ഇബി വിവിധ നിലയങ്ങളിൽനിന്നാണ്‌ വൈദ്യുതി വാങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top