ന്യൂഡൽഹി
തുടക്കംമുതൽ എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ (എസ്‌എഡി) പ്രതിനിധി കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവച്ചത് ബിജെപിക്ക് രാഷ്‌ട്രീയമായി ക്ഷീണം. കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ചാണ് എസ്‌എഡി പ്രതിനിധി ഹർസിമ്രത് കൗർ കഴിഞ്ഞദിവസം രാജിവച്ചത്. മഹാരാഷ്‌ട്രയിലെ അധികാരത്തർക്കത്തിന്റെ പേരിൽ ആദ്യകാല സഖ്യകക്ഷി ശിവസേന കഴിഞ്ഞവർഷം എൻഡിഎ വിട്ടിരുന്നു.
രാജ്യസഭയിൽ ഭൂരിപക്ഷം തികയ്‌ക്കാൻ ബദ്ധപ്പെടുന്ന സർക്കാരിന് അകാലിദളിന്റെ നീക്കം തിരിച്ചടിയാണ്. എസ്‌എഡിയുടെ മൂന്ന് അംഗങ്ങൾ കാർഷികബില്ലുകളെ എതിർത്താൽ സഭയിൽ സർക്കാർ വിയർക്കും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമേറ്റ തിരിച്ചടിയിൽനിന്ന് കരകയറാനുള്ള വഴികൾ ആലോചിക്കുകയാണ് എസ്‌എഡി. പഞ്ചാബിലെ കർഷകരോഷം മുതലെടുത്ത് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് എസ്‌എഡി. മന്ത്രിയുടെ രാജി കേന്ദ്രസർക്കാരിന് തൽക്കാലം പ്രതിസന്ധി സൃഷ്ടിക്കില്ലെങ്കിലും കർഷകവിരുദ്ധ പ്രതിച്ഛായ ഏറ്റുവാങ്ങേണ്ടിവരും.
ബിഹാർ നിയമസഭാതെരഞ്ഞെടുപ്പിൽ ഇത് ബിജെപിയെ അലട്ടുന്ന വിഷയമാകും. ഇത് മുന്നിൽ കണ്ട്, കർഷകർ ദുഷ്‌പ്രചാരണങ്ങൾക്ക് വശംവദരാകരുതെന്ന പ്രസ്‌താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തുവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..