24 April Wednesday

മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനെ സുപ്രീംകോടതി ജഡ്‌ജിയാക്കാമെന്ന്‌ കൊളീജിയം

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


ന്യൂഡൽഹി
മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാമെന്ന്‌ കൊളീജിയം ശുപാർശ. അഭിഭാഷകരിൽനിന്നും പരമോന്നത കോടതിയിലേക്കുള്ള പ്രതിനിധിയായി അഡ്വ. കെ വി വിശ്വനാഥനെ ജഡ്‌ജിയായി നിയമിക്കാമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്‌തു. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ സുപ്രീംകോടതി ജഡ്‌ജിയെന്ന നിലയിൽ കെ വി വിശ്വനാഥന്‌ 2031 മെയ്‌ വരെ സേവന കാലയളവുണ്ടാകും. 2030 ആഗസ്‌തിൽ ചീഫ്‌ജസ്‌റ്റിസാകുമെന്ന്‌ കരുതപ്പെടുന്ന ജസ്‌റ്റിസ്‌ ജെ ബി പർധിവാല വിരമിക്കുന്ന മുറയ്‌ക്ക്‌ അദ്ദേഹം സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസാകാനും സാധ്യത. ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‌ ശേഷം ചീഫ്‌ജസ്‌റ്റിസ്‌ പദവിയിൽ എത്തുന്ന അടുത്ത മലയാളിയെന്ന ഖ്യാതിയും സ്വന്തമാകും.

പാലക്കാട്‌ കൽപ്പാത്തി സ്വദേശിയായ കെ വി വിശ്വനാഥൻ കോയമ്പത്തൂർ ലോ കോളേജിൽ നിന്നും നിയമബിരുദം നേടി. 1988ൽ തമിഴ്‌നാട്‌ ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. പിന്നീട്‌ സുപ്രീംകോടതി അഭിഭാഷകനായി. ഭരണഘടനാ വിഷയങ്ങൾ, ക്രിമിനൽ നിയമങ്ങൾ, ആർബിട്രേഷൻ നടപടികൾ തുടങ്ങിയ നിയമശാഖകളിൽ വിദഗ്‌ധനായി. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ ജൂനിയറായിരുന്നു. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായി. നിരവധി പ്രധാന കേസുകളിൽ അമിക്കസ്‌ക്യൂറിയായി. ഇഡി ഡയറക്ടർക്ക്‌ വീണ്ടും കാലാവധി നീട്ടിനൽകിയ കേന്ദ്ര സർക്കാർ നടപടിയെ അമിക്കസ്‌ക്യൂറിയെന്ന നിലയിൽ രൂക്ഷമായി വിമർശിച്ചത്‌ വാർത്തയായിരുന്നു.

കെ വി വിശ്വനാഥനടക്കം നാലുപേരെ സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിക്കണമെന്ന്‌ ചീഫ്‌ജസ്‌റ്റിസായിരിക്കെ യു യു ലളിത്‌ താൽപ്പര്യപ്പെട്ടിരുന്നെങ്കിലും തുടർ ചർച്ചകൾ ഒന്നുമുണ്ടായില്ല. കെ വി വിശ്വനാഥന്‌ പുറമേ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ പ്രശാന്ത്‌കുമാർ മിശ്രയെയും സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാമെന്ന്‌ കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top