ന്യൂഡൽഹി
ഡൽഹിയിൽ ഇരുപത്തൊന്നുകാരനെ വെട്ടിക്കൊന്ന് കൊലപാതകദൃശ്യം പാകിസ്ഥാനിലേക്ക് അയച്ചു. കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിന്റെ ശരീരഭാഗങ്ങൾ നോർത്ത് ഡൽഹിയിലെ ഭൽസ്വയിൽനിന്ന് കണ്ടെടുത്തു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ജഹാംഗിർപുരി ഭൽസ്വ ഡയറി മേഖലയിൽനിന്ന് ഭീകര ബന്ധമുള്ള ജഗ്‌ജിത് സിങ് എന്ന ജഗ്ഗ, നൗഷാദ് എന്നിവർ പിടിയിാലയിരുന്നു. ചോദ്യംചെയ്യലിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയെന്ന് ഇവർ വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ലഹരി അടിമയായ ഇരുപത്തൊന്നുകാരനെ സൗഹൃദം സ്ഥാപിച്ച് ആദർശ് നഗറിൽനിന്ന് ഡിസംബർ 14ന് നൗഷാദിന്റെ ഭൽസ്വയിലെ വീട്ടിലെത്തിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ 37 സെക്കൻഡുള്ള ദൃശ്യം പാകിസ്ഥാനിലെ ലഷ്‌കറെ തയ്‌ബയുമായി ബന്ധമുള്ള സൊഹയിലിന് അയച്ചു. പ്രതിഫലമായി രണ്ട് ലക്ഷം രൂപ നൗഷാദിന്റെ അക്കൗണ്ടിലേക്ക് വന്നു.
ഹർക്കത്തുൽ അൻസാൻ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളയാളാണ് നൗഷാദ്. ജയിലിൽവച്ചാണ് നൗഷാദ് സൊഹയിലിനെ പരിചയപ്പെടുന്നത്. ജയിലിൽനിന്നിറങ്ങി പാകിസ്ഥാനിലേക്ക് കടന്ന സൊഹയിലുമായി നൗഷാദ് ബന്ധംതുടർന്നു. തുടർന്നാണ്, സ്വാധീനമുള്ള ഹിന്ദുക്കളെ വധിക്കാൻ സൊഹയിൽ നൗഷാദിനെ ചുമതലപ്പെടുത്തിയത്. ജഗ്‌ജിത് സിങ്ങിനോട് സിഖ് വിഘടന ഗ്രൂപ്പായ ഖലിസ്ഥാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ നിർദേശിച്ചതും സൊഹയിലാണ്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..