24 April Wednesday

കോവിഡ്‌ : രാജ്യത്ത്‌ 24000 കടന്ന്‌ മരണം; രോ​ഗികള്‍ 9.35 ലക്ഷത്തിലേറെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ മരണം 24000 കടന്നു. രോ​ഗികള്‍ 9.35 ലക്ഷത്തിലേറെ. തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ രോ​ഗികള്‍. മരണങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും അഞ്ഞൂറ്‌ കടന്നു. അഞ്ച്‌ ദിവസത്തിനിടെ മരിച്ചത് 2660 പേർ.

24 മണിക്കൂറില്‍ 28498 രോ​ഗികള്‍, മരണം 553. രോഗമുക്തര്‍ 17989. ആകെ രോഗമുക്തര്‍ 5.71 ലക്ഷം. ചികിത്സയില്‍ 3.12 ലക്ഷം പേര്‍‌. രോഗമുക്തി നിരക്ക്‌ 63.02 ശതമാനമായി ഉയർന്നു. മരണനിരക്ക്‌ നിലവിൽ 2.6 ശതമാനം. രോ​ഗികളില്‍ 86 ശതമാനവും 10 സംസ്ഥാനങ്ങളില്‍‌. ചികിത്സയിലുള്ളവരില്‍ പകുതിയും മഹാരാഷ്ട്ര, തമിഴ്‌നാട്‌ സംസ്ഥാനങ്ങളില്‍. മഹാരാഷ്ട്രയിൽ 213 മരണം, ആകെ രോ​ഗികള്‍ 267665, മരണം 10695. മുംബൈയിൽ ദിവസേനയുള്ള രോ​ഗികള്‍ ആയിരത്തില്‍ താഴെയായി. തമിഴ്‌നാട്ടിൽ 67 മരണം. ഡൽഹിയിൽ 35, കർണാടകയിൽ 87, ഗുജറാത്തിൽ 14, യുപിയിൽ 28 , ആന്ധ്രയിൽ 43, ബംഗാളിൽ 24 മരണം.

കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് സമ്പര്‍ക്കവിലക്കില്‍
ജമ്മു കശ്‌മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദ്ര റെയ്‌നയ്‌ക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ ജനറൽ സെക്രട്ടറി രാം മാധവും‌ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങും സമ്പര്‍ക്കവിലക്കില്‍. ഞായറാഴ്ച‌ ശ്രീനഗര്‍ സന്ദര്‍ശനത്തിനിടെയാണ്‌  ഇരുവരും റെയ്‌നയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടുമുതൽ സ്വയം സമ്പര്‍ക്കവിലക്കിലാണെന്ന് കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ജമ്മു കശ്‌മീരിൽ പതിനായിരത്തിലധികം രോഗികളുണ്ട്‌. 187 പേർ മരിച്ചു.

പാർലമെന്റ്‌ സെക്രട്ടറിയറ്റ്‌ ജീവനക്കാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ ‌രാജീവ്‌ ചന്ദ്രശേഖർ എംപിയും സമ്പർക്കവിലക്കില്‍ പ്രവേശിച്ചു. ഡൽഹിയിൽ 10ന്‌ പാർലമെന്റ്‌ സമിതി യോഗത്തിൽ രാജീവ്‌ ചന്ദ്രശേഖർ പങ്കെടുത്തിരുന്നു.

ബിജെപി ആസ്ഥാനത്ത് 75 രോ​ഗികൾ
ബിഹാറിൽ ബിജെപി കാര്യാലയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം 75 പേർക്ക്‌‌ കോവിഡ്‌.  ജനറൽ സെക്രട്ടറി ദേവേഷ്‌കുമാർ, സംഘടനാജനറൽസെക്രട്ടറി നാഗേന്ദ്ര തുടങ്ങിയ നേതാക്കളും രോ​ഗബാധിതരായി. എന്നാൽ, കാര്യാലയത്തിലെ 24 പേർക്ക്‌ മാത്രമേ രോഗമുള്ളുവെന്ന് സംസ്ഥാന അധ്യക്ഷൻ സഞ്‌ജയ്‌ ജെയ്‌സ്വാൾ പ്രതികരിച്ചു.

ബിജെപി എംഎൽഎയ്ക്ക്‌ കോവിഡ്‌
കർണാടകത്തിലെ ഉത്തര ബെലഗാവിയിലെ  ബിജെപി എംഎൽഎ അനിൽ ബെനക്കേയ്ക്ക്‌ കോവിഡ്‌. ഇതോടെ എംഎൽഎയുമായി സമ്പർക്കത്തിൽവന്ന ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരും ആശങ്കയിലായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top