ശ്രീനഗർ
താലൂക്ക് ഓഫീസിലെ ക്ലർക്കായ യുവാവിനെ തീവ്രവാദികൾ വെടിവച്ചു കൊന്ന സംഭവത്തിൽ ബിജെപിക്കെതിരെ കശ്‌മീരി പണ്ഡിറ്റുകളുടെ സമരം ശക്തം. കശ്‌മീരികളല്ലാത്തവരെ ലക്ഷ്യംവച്ചുള്ള കൊലപാതകം തടയാൻ ബിജെപി പരാജയപ്പെട്ടെന്നാരോപിച്ചാണ് രണ്ടാം ദിവസവും വൻ പ്രതിഷേധം നടന്നത്. കശ്‌മീരി പണ്ഡിറ്റായ രാഹുൽ ഭട്ടിനെയാണ് ചൊവ്വാഴ്‌ച ലഷ്‌കറെ തയ്‌ബ ഭീകരർ ബുദ്ഗാം ജില്ലയിലെ ചദൂര വില്ലേജ് ഓഫീസിൽ വെടിവച്ച് കൊന്നത്. സുരക്ഷ നൽകിയില്ലെങ്കിൽ കൂട്ടരാജിവയ്‌ക്കുമെന്ന് പണ്ഡിറ്റ് തൊഴിലാളികൾ പറഞ്ഞു.
ഖാസിഗുണ്ടിന് സമീപം തന്ത്രപ്രധാനമായ ശ്രീനഗർ- –-ജമ്മു ഹൈവേ ഇവർ ഉപരോധിച്ചു. ബുള്ളറ്റ് നേരിടാനാണോ താഴ്‌വരയിലേക്ക് ബിജെപി തങ്ങളെ കൊണ്ടുവന്നതെന്ന് പ്രതിഷേധക്കാർ ചോദിച്ചു. പ്രധാനമന്ത്രി പുനരധിവാസ പദ്ധതിയിൽ ജോലി ലഭിച്ചയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെ അപലപിച്ച സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണ് തീവ്രവാദമെന്നും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..