ന്യൂഡൽഹി
ഹിമാചലിൽ കേവലഭൂരിപക്ഷം ഉറപ്പിച്ചതിനു പിന്നാലെ എംഎൽഎമാരെ ഉറപ്പിച്ചുനിർത്താൻ കോൺഗ്രസ് തിരക്കിട്ട ശ്രമത്തില്‍. എംഎൽഎമാരെയെല്ലാം ചണ്ഡീഗഢിലേക്ക് മാറ്റാനാണ് ആലോചന. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവർ കൂടിയാലോചനകൾക്കായി ചണ്ഡീഗഢിലേക്ക് തിരിച്ചു.
ഹിമാചലിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്നതും കോൺഗ്രസിന് പ്രതിസന്ധി. മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മരണത്തോടെ നിരവധി പേർ നേതൃസ്ഥാനത്തിനായി രംഗത്തുണ്ട്. വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭ സിങ്ങാണ് മുന്നിൽ. സംസ്ഥാന ചുമതലക്കാരനായ സുഖ്‌വീന്ദർ സിങ് സുക്കു, പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി, മുൻ പിസിസി പ്രസിഡന്റ് കുൽദീപ് സിങ് റാത്തോഡ് തുടങ്ങിയവരും മുഖ്യമന്ത്രിക്കസേരയിൽ കണ്ണുനട്ടവരാണ്. പ്രതിഭ സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്ങും ഷിംല റൂറലിൽനിന്ന് ജയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ വീരഭദ്ര സിങ്ങിനെ ഓർമിപ്പിച്ച് പ്രതിഭ സിങ് രംഗത്തുവന്നു. ഏറെ വൈകാരികമായ നിമിഷമാണ് ഇതെന്നും വീരഭദ്ര സിങ്ങിന് ലഭിക്കുന്ന അതേ പിന്തുണയാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്നും പ്രതിഭ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..