26 April Friday

ശീതകാല സമ്മേളനത്തിന്‌ ബുധനാഴ്‌ച തുടക്കം , കേന്ദ്ര ഭരണപരാജയം 
ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷം ; 16 പുതിയ ബിൽ അവതരിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ന്യൂഡൽഹി
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബുധനാഴ്‌ച തുടക്കമാകുമ്പോൾ മോദി സർക്കാരിന്റെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടി കടന്നാക്രമണത്തിന്‌ ഒരുങ്ങി പ്രതിപക്ഷ പാർടികൾ.

വിലക്കയറ്റവും തൊഴിലില്ലായ്‌മയും മിനിമം താങ്ങുവില അടക്കമുള്ള കർഷക പ്രശ്‌നങ്ങളുമാകും മുഖ്യവിഷയങ്ങളായി ഉയർന്നുവരിക. ചൈനയുമായുള്ള അതിർത്തിസംഘർഷം, സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, തൊഴിലുറപ്പ്‌ പദ്ധതി ദുർബലപ്പെടുത്തൽ, ആദിവാസികളുടെ വനാവകാശം, വൈദ്യുതി ഭേദഗതി ബില്ലിനോടുള്ള വിയോജിപ്പ്‌,  ദ്രോഹകരമായ തൊഴിൽ ചട്ടങ്ങൾ, എയിംസ്‌ സെർവർ തകർന്നത്‌ അടക്കമുള്ള സൈബർ കുറ്റങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തൽ, സുപ്രീംകോടതിയോടുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷ പാർടികൾ ഉയർത്തും. സമ്മേളനത്തിന്റെ രണ്ടാം ദിവസംതന്നെ ഗുജറാത്ത്‌, ഹിമാചൽ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ വരുന്നത്‌ സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകമാണ്‌.

16 പുതിയ ബിൽ അവതരിപ്പിക്കും
ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള മൾട്ടിസ്‌റ്റേറ്റ്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ ഭേദഗതി ബില്ലടക്കം 16 പുതിയ ബില്ലാണ്‌ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്‌. വനസംരക്ഷണ ഭേദഗതി ബിൽ, ട്രേഡ്‌മാർക്ക്‌സ്‌ ഭേദഗതി ബിൽ, ദേശീയ നഴ്‌സിങ്‌–- മിഡ്‌വൈഫ്‌ ഭേദഗതി ബിൽ, ദേശീയ ദന്തൽ കമീഷൻ ബിൽ തുടങ്ങിയവയും പരിഗണനയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top