29 March Friday

ജഹാംഗിർപുരി ബുള്‍ഡോസര്‍ രാജ് ; ​ബിജെപിയുടെ ഗൂഢലക്ഷ്യങ്ങള്‍ 
അക്കമിട്ട് നിരത്തി ബൃന്ദ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022


ന്യൂഡൽഹി
ജഹാംഗിർപുരിയിൽ ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ‘ഒഴിപ്പിക്കൽ’ മനുഷ്യത്വവിരുദ്ധവും നിയമവിരുദ്ധവും സ്വാഭാവികനീതിയുടെ നിഷേധവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഒഴിപ്പിക്കലിന്റെ ​ഗൂഢ ലക്ഷ്യങ്ങൾ ബൃന്ദ കാരാട്ട്‌ അക്കമിട്ടുനിരത്തി. നേരത്തെ ബൃന്ദ കാരാട്ട്‌ അടക്കമുള്ളവരുടെ ഹർജിയിൽ ഒഴിപ്പിക്കൽ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഉത്തര മുനിസിപ്പൽ കോർപറേഷൻ (എൻഡിഎംസി) മേയർക്ക്‌ ഡൽഹി ബിജെപി പ്രസിഡന്റ്‌ കത്തുനൽകിയതിനു പിന്നാലെയാണ്‌ ജഹാംഗിർപുരി–-സി ബ്ലോക്കിലെ പാവപ്പെട്ടവരുടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ തുടങ്ങിയത്. ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള അധികാര ദുർവിനിയോഗമാണിത്.മുൻകൂർ നോട്ടീസ്‌ നൽകാതെയാണ്‌ കെട്ടിടങ്ങൾ പൊളിച്ചത്‌. 40 വർഷമായി ഇവിടെ താമസിച്ച്‌  ജോലി  ചെയ്‌തിരുന്നവരെയാണ്‌ ഒഴിപ്പിക്കാൻ ശ്രമിച്ചത്‌.

അനധികൃത കൈയേറ്റം അല്ലെന്നതിനുള്ള രേഖ സമർപ്പിക്കാൻ സമയം അനുവദിച്ചില്ല. ഒഴിപ്പിക്കൽ നിർത്തണമെന്ന സുപ്രീംകോടതി ഉത്തരവിട്ടിട്ടും അധികൃതർ ഇടിച്ചുപൊളിക്കൽ തുടർന്നു. നാശനഷ്ടങ്ങളുടെ യഥാർഥ കണക്കെടുപ്പ്‌ പൂർത്തിയായിട്ടില്ല. നീതി ഉറപ്പാക്കാൻ കോടതി നടപടിയെടുക്കണമെന്നും ബൃന്ദ കാരാട്ട്‌ ആവശ്യപ്പെട്ടു. ജഹാംഗിർപുരിയിൽ വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ട നിരവധിപേരുടെ അനുഭവങ്ങൾ ബൃന്ദ കാരാട്ട്‌ സത്യവാങ്‌മൂലത്തിന്റെ അനുബന്ധമായി നൽകി. തിങ്കളാഴ്‌ച ഹർജി പരിഗണിക്കും.

ഭിൽവാരയിലും 
കലാപനീക്കം
രാജസ്ഥാനിൽ ജോധ്‌പുരിനുപിന്നാലെ ഭിൽവാര നഗരത്തിലും ആസൂത്രിത വർഗീയ കലാപനീക്കം. ടെക്‌സ്‌റ്റൈൽസ്‌ നഗരമെന്ന്‌ അറിയപ്പെടുന്ന  ഭിൽവാരയിലെ സംഗനർ മേഖലയിൽ ബുധൻ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാക്കളെ ഒരു വിഭാഗം ആക്രമിച്ചതോടെയാണ്‌ സംഘർഷാവസ്ഥ.

ഇവരുടെ തലയ്‌ക്ക്‌ സാരമായ പരിക്കുണ്ട്‌. യുവാക്കളുടെ ബൈക്കുകളും കത്തിച്ചു. പൊലീസ്‌ എത്തിയതോടെയാണ്‌ വൻ സംഘർഷത്തിലേക്ക്‌ നീങ്ങാതിരുന്നത്‌. പ്രദേശത്ത്‌ വൻ സുരക്ഷ ഏർപ്പെടുത്തി. ഇന്റർനെറ്റ്‌ ബന്ധവും വിച്ഛേദിച്ചു. ഈദ്‌ ദിനത്തിൽ സംഘർഷമുണ്ടായ ജോധ്‌പുരിൽനിന്ന്‌ 228 കിലോമീറ്റർ ദൂരമുണ്ട്‌ ഭിൽവാരയിലേക്ക്‌. ജോധ്‌പുർ കലാപത്തിൽ ഇതുവരെ നൂറ്റമ്പതിലേറെപ്പേർ അറസ്‌റ്റിലായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top