ന്യൂഡൽഹി
വടക്കൻ കശ്‌മീരിലെ സോപോരിൽ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാനും നാട്ടുകാരനും കൊല്ലപ്പെട്ടു. ബുധനാഴ്‌ച രാവിലെ 7.35ന് മോഡൽ ടൗണിൽ സിആർപിഎഫ് പുതിയ ചെക്ക്‌പോസ്‌റ്റ് സ്ഥാപിക്കുന്നതിനിടെ ഭീകരർ വെടിവയ്‌ക്കുകയായിരുന്നു. സിആർപിഎഫും കശ്‌മീർ പൊലീസും ശക്തമായി തിരിച്ചടിച്ചു. അതുവഴി കാറിൽ പോകുകയായിരുന്ന ശ്രീനഗർ സ്വദേശി ബഷീർഅഹമദ് ഖാൻ (60) ആണ് വെടിയേറ്റുമരിച്ചത്. ബഷീറിനൊപ്പം ഉണ്ടായിരുന്ന മൂന്നുവയസ്സുള്ള പേരക്കുട്ടിയെ രക്ഷിച്ചതായി പൊലീസ് ട്വീറ്റ് ചെയ്‌തു. മുത്തച്ഛന്റെ ചോരയിൽ കുളിച്ച മൃതദേഹത്തിന് സമീപം ഇരിക്കുന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
അതേസമയം, ബഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ‘ബാപ്പയെ കാറിൽനിന്നും ഇറക്കിക്കൊണ്ടുപോയി വെടിവച്ച് കൊല്ലുകയായിരുന്നു’–- എന്ന് ബഷീറിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിലും മറ്റും പലരും പങ്കിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ബഷീറിന്റെ മരണത്തിൽ നിഷ്‌പക്ഷമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ജമ്മു ആൻഡ് കശ്‌മീർ അപ്‌നി പാർടിയും(ജെകെഎപി) കോൺഗ്രസും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..