29 March Friday

കുറ്റവാളികളുടെ മോചനം : ബിൽക്കീസ്‌ ബാനു സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യയ്ക്കിടെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കുകയും ബന്ധുക്കളെ കൂട്ടത്തോടെ കൊല്ലുകയും ചെയ്‌ത കേസിലെ കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ ്‌ബാനു സുപ്രീംകോടതിയിൽ. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത്‌ സർക്കാര്‍ നടപടി ചോദ്യംചെയ്‌ത്‌ റിട്ട്‌ ഹർജി ഫയൽ ചെയ്‌തു. പ്രതികളെ വിട്ടയക്കുന്നതിൽ ഗുജറാത്ത്‌ സർക്കാരിന്‌ തീരുമാനം എടുക്കാമെന്ന മെയ്‌ 13ലെ സുപ്രീംകോടതി ഉത്തരവിനെതിരെ അവര്‍ പുനഃപരിശോധനാ ഹർജിയും നൽകി.

ബിൽക്കിസിനുവേണ്ടി ഹാജരായ അഡ്വ.ശോഭ ഗുപ്‌ത ഹർജിക്കാര്യം ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉത്തരവ്‌ പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ അജയ്‌റസ്‌തോഗിയുടെ ബെഞ്ച്‌ തന്നെ പുനഃപരിശോധനാഹർജി പരിഗണിക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ അറിയിച്ചു. തുറന്നകോടതിയിൽ വാദംകേൾക്കണമെന്ന്‌ അഭിഭാഷക ആവശ്യപ്പെട്ടു. അത്‌ കോടതി തീരുമാനിക്കേണ്ടതാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പ്രതികരിച്ചു.
ആദ്യം പുനഃപരിശോധനാഹർജിയും പിന്നീട്‌ ശിക്ഷാഇളവ്‌ ചെയ്‌തതിന്‌ എതിരായ ഹർജിയും പരിഗണിക്കും. സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 15ന്‌ ഗുജറാത്ത്‌ സർക്കാർ 11 പ്രതികളെയും വിട്ടയച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു.

സിപിഐ എം നേതാവ്‌ സുഭാഷിണി അലി ഉൾപ്പടെയുള്ളവർ ഗുജറാത്ത്‌ സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. മോചനം ആവശ്യപ്പെട്ട്‌ പ്രതികളിലൊരാൾ നൽകിയ ഹർജിയിലാണ്‌ ഗുജറാത്ത്‌ സർക്കാരിനോട്‌  ഉചിത തീരുമാനമെടുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top