ന്യൂഡൽഹി
ലൈംഗികാരോപണ വിധേയനായ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെ തുറുങ്കിലടയ്‌ക്കാനും സമരം ചെയ്യുന്ന താരങ്ങൾക്ക് നീതിയുറപ്പാക്കാനും കർഷക പ്രക്ഷോഭത്തിന് തുല്യമായ പോരാട്ടത്തിന് തയ്യാറെന്ന് മഹാപഞ്ചായത്ത്. വേണ്ടിവന്നാൽ നീതിതേടി ട്രാക്‌ടറുമായി ഇറങ്ങുമെന്നും യുപിയിലെ മുസഫർനഗറിൽ ചേർന്ന യോഗം കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി. ഹരിയാന, പടിഞ്ഞാറൻ യുപി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഖാപ്പ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. തുടർ സമരം സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്‌ച ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ്പ്–-കർഷക മഹാപഞ്ചായത്ത് പ്രഖ്യാപിക്കും. ഉത്തരേന്ത്യയിലെ എല്ലാ ഖാപ്പുകളും കുരുക്ഷേത്രയിലെത്തും.
അഞ്ചുദിവസം കഴിഞ്ഞ് നടപടിയുണ്ടായില്ലെങ്കിൽ ഗുസ്‌തി താരങ്ങൾ എടുക്കുന്ന എന്ത് തീരുമാനത്തിനൊപ്പവും അടിയുറച്ച് നിൽക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ നരേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു.
ബ്രിജ്‌ഭൂഷണെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച, സംയുക്ത ട്രേഡ് യൂണിയൻ, മഹിളാ സംഘടനകൾ തുടങ്ങിയവ വ്യാഴാഴ്‌ച തെരുവിലിറങ്ങി. ഹരിയാനയിൽ പതിനായിരങ്ങൾ അണിചേർന്നു. ബ്രിജ്‌ഭൂഷന്റെ കോലം കത്തിച്ച സമരക്കാർ രാഷ്‌ട്രപതിക്ക് നിവേദനവും അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..