മുംബൈ > മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്റെ പങ്ക് എന്താണെന്ന കാര്യത്തില്‍ എന്‍സിബിയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രാഥമികമായ അന്വേഷണത്തില്‍ ആര്യന്‍ ഖാനെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കപ്പലില്‍നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്തെ പാര്‍ട്ടിക്കിടയിലാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..