25 April Thursday

ദേശീയ വനിതാ ഖോഖൊ ദളിത്‌ താരം റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ; ബലാത്സംഗമെന്ന്‌ കുടുംബം

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

ലഖ്‌നൗ >  ഉത്തർപ്രദേശിലെ ബിജ്‌നോരിൽ ഇരുപത്തിനാലുകാരിയായ ദേശീയ വനിതാ ഖോഖൊ ദളിത്‌ താരത്തെ വീടിന്‌ സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ വീടിന് 100 മീറ്റർ മാത്രം അകലെയായി വസ്‌ത്ര‌ങ്ങൾ വലിച്ചുകീറിയ അവസ്ഥയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടി പീഡനത്തിനിരയായതായി കുടുംബം ആരോപിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ച സമീപത്തെ സ്വകാര്യ സ്‌കൂളിൽ അഭിമുഖത്തിനായി പോയ പെൺകുട്ടിയെ വൈകിയിട്ടും കാണത്തതിനെ തുടർന്ന്‌ വീട്ടുകാർ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ റെയിൽവേ ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. പെൺകുട്ടിയുടെ മുഖം സാരമായി മുറിവേറ്റ്‌ വികൃതമായ നിലയിലായിരുന്നു. കഴുത്തിന് ചുറ്റും കയര്‍ ഉപയോഗിച്ച് മുറുക്കിയ പാടുകളുമുണ്ടായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ്‌ ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്ന്‌ കുടുംബം ആരോപിച്ചു. തങ്ങളുടെ അധികാര പരിധിയിൽ പെടുന്നതല്ല കുറ്റം നടന്ന സ്ഥലമെന്നും 40 കിലോ മീറ്റർ അകലെയുള്ള റെയിൽവേ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പീന്നിട്‌ പ്രാദേശിക പ്രതിപക്ഷ രാഷ്‌ട്രീയ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ്‌ 302, 376 വകുപ്പുകള്‍ ചേര്‍ത്ത്‌ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതിന് പ്രാഥമിക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബിജ്‌നോര്‍ എസ്‌പി ധരംവീര്‍ സിങ് പറഞ്ഞു. എന്നാൽ, പൊലീസിന്റെ വാദം പെൺകുട്ടിയുടെ വീട്ടുകാർ നിഷേധിച്ചു. ബലാത്സംഗം നടന്നുവെന്നത് ഉറപ്പാണ്‌. കായിക താരമായതിനാൽ ഒരാള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ പെൺകുട്ടിയെ കീഴ്‌പ്പെടുത്താനാവില്ല. കൊലപാതകത്തിൽ ഒന്നിലധികം പ്രതികളുണ്ട്‌. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യുവതിയുടെ സഹോദരി ആരോപിച്ചു.

ബിജ്‌നോരിലെ ഒരു സർക്കാർ സ്‌കൂളിൽ താൽക്കാലിക കായികാധ്യാപികയായി ജോലി ചെയ്യുകയായിരുന്ന പെൺകുട്ടി അഞ്ച് വർഷമായി ദേശീയതല ‌ഖോഖൊ മത്സരങ്ങളിൽ യുപിയെ പ്രതിനിധീകരിക്കുന്ന താരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top