26 April Friday
142 അടി സുരക്ഷിതമെന്ന വാദം കേരളം സമ്മതിച്ചിട്ടില്ല ; വാർത്ത അടിസ്ഥാനരഹിതം

മുല്ലപ്പെരിയാർ അണക്കെട്ട്‌ ഡീ കമീഷൻ ചെയ്യണം: കേരളം സുപ്രീംകോടതിയിൽ

എം അഖിൽUpdated: Friday Oct 29, 2021


ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ട്‌ ഡീകമീഷൻ ചെയ്‌ത്‌ പുതിയത്‌ നിർമിക്കുന്നതാകും യുക്തിഭദ്രമായ നടപടിയെന്ന്‌ കേരളം സുപ്രീംകോടതിയിൽ. കാലപ്പഴക്കം, വലിയ വൃഷ്ടിപ്രദേശം, പരിമിത സംഭരണശേഷി തുടങ്ങിയ കാരണങ്ങളാൽ അണക്കെട്ട്‌ വലിയ ഭീഷണിയാണ്‌ നേരിടുന്നത്‌. ഡാം നിർമിച്ച അവസരത്തിൽ ഭൂകമ്പസാധ്യത കണക്കിലെടുത്തിട്ടില്ലെന്നും കേരളം അറിയിച്ചു.

126 വർഷം പഴക്കമുള്ള ഡാമിലെ ജലനിരപ്പ്‌ 136ൽനിന്ന്‌ 142 അടിയായി ഉയർന്നാൽ വാട്ടർപ്രഷറും അപ്‌ലിഫ്‌റ്റ്‌ പ്രഷറും വർധിക്കും. ഏതെങ്കിലും രീതിയിൽ ഡാം പരാജയപ്പെട്ടാൽ മനുഷ്യഭാവനശേഷിക്ക്‌ അപ്പുറമുള്ള മഹാവിപത്താണുണ്ടാകുക. അഞ്ച്‌ ജില്ലയിലെ 30 ലക്ഷത്തിലധികം ആളുകളുടെ ജീവനും സുരക്ഷയും സംബന്ധിച്ച്‌ കേരളസർക്കാരിന്റെ ആശങ്ക തിരിച്ചറിയണം.

ഇടുക്കിയുമായി താരതമ്യപ്പെടുത്തിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ വളരെ വേഗം കുതിച്ചുയരും. ഇടുക്കി അണക്കെട്ടും പുര്‍ണ സംഭരണശേഷിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍  മുകളിൽനിന്ന്‌ വലിയ ജലപ്രവാഹമുണ്ടായാൽ സ്ഥിതി മോശമാകും. ഇടുക്കിയിൽനിന്ന്‌ വൻതോതിൽ ജലം പുറത്തേക്ക്‌ വിടേണ്ടിവരും. ജലനിരപ്പ്‌ 136 അടിക്ക്‌ മേൽ ഉയർത്താതെ തമിഴ്‌നാടിന്‌ വേണ്ട ജലം ഉറപ്പാക്കാനാവും.  തമിഴ്‌നാട്‌ ഉപയോഗിക്കുന്ന ജലത്തിന്റെ അളവ്‌ കുറയ്‌ക്കണമെന്ന്‌ അഭിപ്രായമില്ല. ഡാമിലെ ജലനിരപ്പ്‌ ഉയർത്താതെ കാര്യക്ഷമമായ മാർഗം അവലംബിച്ച്‌ കൂടുതൽ ജലം കൊണ്ടുപോകണമെന്നാണ്‌ കേരളം പറയുന്നത്‌. ഡാമിലെ ജലനിരപ്പ്‌ ഉയർത്തുന്നതിനോട്‌ കേരളത്തിന്‌ കടുത്ത വിയോജിപ്പുണ്ടെന്നും സ്‌റ്റാൻഡിങ് കോൺസൽ ജി പ്രകാശ്‌ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ  പറയുന്നു.


142 അടി സുരക്ഷിതമെന്ന വാദം കേരളം സമ്മതിച്ചിട്ടില്ല ; വാർത്ത അടിസ്ഥാനരഹിതം
മുല്ലപ്പെരിയാർ ഡാം 142 അടി വെള്ളം സംഭരിക്കാൻ സുരക്ഷിതമാണെന്ന വാദത്തോട്‌ കേരളത്തിനും യോജിപ്പാണെന്ന പ്രചാരണം അടിസ്ഥാനരഹിതം. ഈ വാദത്തോട്‌ ശക്തമായ വിയോജിപ്പാണെന്ന്‌ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.

142 അടി സുരക്ഷിതമാണെന്ന്‌ കേരളം സമ്മതിച്ചതായി മേൽനോട്ടസമിതി മിനിറ്റ്‌സിൽ പരാമർശമുണ്ടെന്ന്‌ ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. കേരളത്തിന്റെ വിയോജിപ്പ് ഉൾപ്പെടുത്താതെയുള്ള മിനിറ്റ്‌സാണ്‌ മേൽനോട്ടസമിതി സുപ്രീംകോടതിയില്‍ സമർപ്പിച്ചത്.‘ചുണ്ണാമ്പ്‌–-സുർക്കിയിൽ നിർമിച്ച ഡാമിന്റെ കാലപ്പഴക്കവും അത്‌ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ്‌ സ്ഥിതി ചെയ്യുന്നതെന്ന വസ്‌തുതയും ഡാമിലെ ജലനിരപ്പിൽ സമീപകാലത്തുണ്ടായ ചടുലമായ കുതിച്ചുകയറ്റവും കണക്കിലെടുത്താൽ ജനങ്ങൾക്ക്‌ തീർച്ചയായും ആശങ്കയുണ്ട്‌’–- കേരളം സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

യുഎൻ റിപ്പോർട്ടിൽ മുല്ലപ്പെരിയാർ സുരക്ഷിതമല്ലെന്ന്‌ തെളിവുകൾ സഹിതം സ്ഥാപിച്ചിട്ടുണ്ട്‌. ഇത്‌ ഉൾപ്പെടെ തമിഴ്‌നാടിന്റെ വാദം ഖണ്ഡിക്കുന്ന വിയോജിപ്പുകൾ അറിയിച്ചിട്ടും മേൽനോട്ടസമിതി സുപ്രീംകോടതിക്ക്‌ കൈമാറിയ സത്യവാങ്മൂലത്തിൽ അവ ഉൾപ്പെടുത്തിയില്ലെന്നും കേരളം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top