ന്യൂഡൽഹി> പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം.മോഡിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മമതാ ബാനർജിക്ക് പിന്തുണയുമായി ബിഎസ്‍പി നേതാവ് മായാവതിയും കോൺഗ്രസും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിയുടെയും മോഡിയുടെയും കളിപ്പാവയാണെന്ന് മമതാ ബാനർജി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കലാണിതെന്നും അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് രാജ്യത്തെന്നും മമത ആരോപിച്ചു. പശ്ചിമബംഗാളിലെ അക്രമ സാഹചര്യങ്ങൾ കണക്കിലെടുത്ത് ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം മുമ്പേ അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ മോഡിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്ന് രൂക്ഷവിമർശനമുയർത്തിയ മായാവതി, ഇങ്ങനെയാണോ ഒരു പ്രധാനമന്ത്രി പെരുമാറണ്ടതെന്ന് ചോദിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി ഭരണഘടനയോട് കാട്ടിയ വഞ്ചനയാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. കമീഷന്റെ ഉത്തരവ് പ്രധാനമന്ത്രി മോദിയുടെ റാലികൾക്ക് മാത്രം അനുവാദം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്. ‘മോഡൽ കോഡ് ഒാഫ് കോൺടാക്ട്’ ‘മോഡി കോഡ് ഓഫ് മിസ് കോൺടാകട്’ ആയി മാറി എന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് രാത്രി പത്തു മുതൽ പശ്ചിമ ബംഗാളിൽ പ്രചാരണം നിരോധിച്ചിരിക്കുന്നു. കാരണം ഇന്ന് പ്രധാനമന്ത്രിയുടെ രണ്ട് റാലികൾ ബംഗാളിലുണ്ട്. എന്തുകൊണ്ട് ഇന്ന് രാവിലെ മുതൽ പ്രചാരണം നിരോധിച്ചിട്ടില്ല. ഇത് നീതിയുക്തമല്ല. തെരഞ്ഞെടുപ്പ് കമീഷൻ സമ്മർദ്ദത്തിനടിപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ കൊൽക്കത്ത റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് പശ്ചിമ ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം മുമ്പേ അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട പ്രചാരണം അവസാനിക്കേണ്ടത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ്. പശ്ചിമബംഗാളിൽ വ്യാഴാഴ്ച രാത്രി 10ന് അവസാനിപ്പിക്കണമെന്നാണ് ഉത്തരവ്. വ്യാഴാഴ്ച മോഡിക്ക് ബംഗാളിൽ രണ്ട് റാലികളുണ്ട്. ഇതിന് ശേഷമാണ് കമീഷൻ പ്രചാരണം അവസാനിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതാണ് വിവാദമായത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..