റോസൗ> പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ശതകോടികള്‍ തട്ടി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക് ചോക്സിയ്ക്കെതിരെ എടുത്തകേസ് പിന്‍വലിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന കുറ്റത്തിനാണ് ഡൊമിനിക്ക ചോക്സിയെ 2021 മെയ് 24ന് അറസ്റ്റ് ചെയ്തത്. 2.5 ലക്ഷത്തോളം രൂപയുടെ ജാമ്യത്തിലാണ് കോടതി ചോക്സിയെ വെറുതെ വിട്ടത്.
ഡൊമിനിക്കയില്‍നിന്ന് നാടുകടത്തപ്പെടുമ്പോള്‍ ചോക്സിയെ പിടികൂടാമെന്ന് കരുതിയിരുന്ന സിബിഐക്ക് ഇത് കനത്ത തിരിച്ചടിയായി. പഞ്ചാബ് നാഷണൽ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് മെഹുല്‍ ചോക്സി.
കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദിയുടെ മാതൃസഹോദരനാണ് മെഹുല്‍ ചോക്സി. 2017ല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ച് ജാമ്യത്തിലിറങ്ങി ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെയും ബാർബുഡയിലെയും പൗരത്വമെടുത്തിരുന്നു. ഇതിനാല്‍, ഇയാള്‍ ഇന്ത്യന്‍ പൗരനാണെന്നു കാണിച്ച് തിരിച്ച് ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍, ഇന്ത്യയുടെ അഭ്യര്‍ഥനയില്‍ ചോക്സിയെ കൈമാറാനുള്ള നടപടി നടക്കുന്നതിനിടെയാണ് ഇയാള്‍ ഡൊമിനിക്കയിലേക്ക് കടന്നത്. ചിലർ തന്നെ ഡൊമിനിക്കയിലേക്ക് തട്ടികൊണ്ടുവന്നുവെന്നാണ് ചോക്സിയുടെ വാദം.
ഈ വാദം അംഗീകരിച്ചാണ് കേസ് ഡൊമിനിക്ക റദ്ദാക്കിയത്. ഇടയ്ക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മെഹുൽ ചോക്സി, ആന്റിഗ്വയിൽ തിരിച്ചെത്തിയിരുന്നു.വായ്പാ തട്ടിപ്പിന് ശേഷം നാടുവിട്ട ചോക്സി, 2018 മുതൽ ആന്റിഗ്വയിലാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..