ന്യൂഡൽഹി> ശ്രദ്ധ വാക്കറുടെ കൊലപതാകത്തിന്റെ ചുരുളഴിഞ്ഞതിനു പിന്നാലെ ഡൽഹിയിൽ വീണ്ടും പങ്കാളിയെ വധിച്ച സംഭവം പുറത്ത്. തിലക് നഗറിലെ ഫ്ലാറ്റിലാണ് പങ്കാളി രേഖ റാണി(35) യെ കൂടെ താമസിച്ചുവന്ന പഞ്ചാബ് സ്വദേശി മൻപ്രീത് സിങ് (45) ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ പഞ്ചാബിലെ പട്യാലയിൽ നിന്ന് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടി. രേഖയെ കാണാനില്ലന്ന് കാട്ടി പതിനാറുവയസുകാരി മകൾ പൊലീസിനെ വിവരമറിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്.രേഖയുടെ ശരീരം വെട്ടിമുറിക്കാൻ വാളുപൊലുള്ള ആയുധം പ്രതി വാങ്ങിയിരുന്നെങ്കിലും മൃതദേഹം അതിന് മുമ്പ് പൊലീസ് കണ്ടെടുക്കുകയായിരുന്നു. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം.
പഞ്ചാബിൽ ഭാര്യയും രണ്ടു മക്കളുമുള്ള മൻപ്രീത് പതിനഞ്ച് വർഷമായി രേഖയ്‌ക്കൊപ്പമാണ് താമസം. വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാത്തതും പണത്തെ സംബന്ധിച്ച തർക്കവുമാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വ്യാഴം രാവിലെ അമ്മയെ മകൾ തെരഞ്ഞെങ്കിലും മാർക്കറ്റിൽ പോയി എന്ന് മൻപ്രീത് മറുപടി നൽകി. ഉറങ്ങാനുള്ള ഗുളികനൽകിയെങ്കിലും സംശയം തോന്നിയ കുട്ടി പശ്ചിമ വിഹാറിലെ ബന്ധുവീട്ടിലെത്തി പൊലീസിനെ വിവരമിറയിച്ചു. ഇതിനിടെ ഫ്ലാറ്റ് പൂട്ടി മൻപ്രീത് പഞ്ചാബിലേയ്‌ക്ക് കടന്നു. വാതിൽ തകർത്ത് നോക്കിയപ്പോഴാണ് മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ രേഖയുടെ മൃതദേഹം കണ്ടെത്തിയത്.
താടിയെല്ലിനും കഴുത്തിനും മാരകമായി കുത്തേറ്റിരുന്നു. ശരീരം വെട്ടിമുറിക്കാനെന്ന് കരുതുന്ന മൂർച്ചയേറിയ ആയുധവും കണ്ടെത്തി. വാഹന ഇടപാട് നടത്തുന്ന മൻപ്രീത് തട്ടിക്കൊണ്ടുപോകൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്‌താബിൽ നിന്ന് മൻപ്രീത് പ്രേരണ ഉൾക്കൊണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..